വാഷിംഗ്‌ടൺ: കഴിഞ്ഞ മാസം അഫ്‌ഗാനിസ്‌ഥാൻ തലസ്‌ഥാനമായ കാബൂളിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ തെറ്റ് പറ്റിയതായി തുറന്ന് സമ്മതിച്ച് യുഎസ്. അമേരിക്കയുടെ സൈനിക കമാൻഡറാണ് തെറ്റ് തുറന്ന് സമ്മതിച്ചത്. നഗരത്തിലെ വിമാനത്താവളത്തിൽ നടന്ന ചാവേർ ആക്രമണത്തിന് പിന്നാലെ ഐഎസ്ഐഎസ്-കെ ഭീകരരെ ലക്ഷ്യം വച്ചു നടത്തിയ ഡ്രോൺ ആക്രമണത്തിൽ പക്ഷെ ഏഴോളം കുട്ടികൾ ഉൾപ്പടെ 10 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്.
“അത് ഒരു തെറ്റായിരുന്നു, ഞാൻ അതിൽ ആത്‌മാർഥമായ ക്ഷമാപണം നടത്തുന്നു. സൈനിക കമാൻഡർ എന്ന നിലയിൽ, ഈ ആക്രമണത്തിനും ദാരുണമായ ഫലത്തിനും ഞാൻ പൂർണ ഉത്തരവാദിയാണ്,”- അദ്ദേഹം പെന്റഗണിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാത്രമല്ല, ആക്രമണത്തിൽ മരിച്ചവരും നശിച്ച വാഹനങ്ങളും ഐഎസ്ഐഎസ്-കെയുമായി ബന്ധമുള്ളതോ അല്ലെങ്കിൽ യുഎസ് സേനക്ക് നേരിട്ടു ഭീഷണിയാകുന്നതോ അല്ലെന്ന് ഞങ്ങൾ വിലയിരുത്തുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. വിമാനത്താവളത്തിലെ ഞങ്ങളുടെ സൈന്യത്തിനും കുടിയൊഴിപ്പിക്കപ്പെടുന്നവർക്കും ഉള്ള ഭീഷണി തടയുമെന്ന തീവ്ര വിശ്വാസത്തിലാണ് ഞങ്ങൾ ആ ഡ്രോൺ ആക്രമണം നടത്തിയത്,”- അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ഡെൽഹിയിൽ തീവ്രവാദ ബന്ധമുള്ള ഒരാൾ കൂടി പിടിയിൽ