തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് ബുധനാഴ്‌ച രാവിലെ എട്ടിനും പത്തിനുമിടയിൽ ഒഡിഷയിലെ ഭദ്രക് ജില്ലയിൽ കരതൊടുമെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണവകുപ്പ്. ‘അതിതീവ്ര ചുഴലിക്കാറ്റ്’ വിഭാഗത്തിൽപ്പെടുത്തിയിരിക്കുന്ന ‘യാസ്’ മണിക്കൂറിൽ 290 കിലോമീറ്റർവരെ വേഗം കൈവരിക്കുമെന്നാണ് വിലയിരുത്തൽ.
ചുഴലിക്കാറ്റിനെ തുടർന്ന് കേരളത്തിൽ ഒൻപത് ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്‌ഥാ നിരീക്ഷകർ അറിയിച്ചു. ഈ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകൾക്കാണ് മുന്നറിയിപ്പ്.
തെക്കുപടിഞ്ഞാറൻ കാലവർഷം മാലദ്വീപ്, കന്യാകുമാരി പ്രദേശങ്ങളിലേക്ക് മുന്നേറിയിട്ടുണ്ട്. കാലവർഷത്തിന്റെ മുന്നേറ്റത്തിന് അനുകൂലമാണ് ഘടകങ്ങൾ. 31നോ അതിനുമുമ്പോ കേരളത്തിൽ കാലവർഷമെത്തുമെന്നാണ് വിലയിരുത്തൽ.
അതേസമയം ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തിൽ ഒഡിഷ, പശ്‌ചിമബംഗാൾ സംസ്‌ഥാനങ്ങളുടെ തീരമേഖലകളിൽനിന്ന് 11 ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. പശ്‌ചിമബംഗാൾ ഒമ്പതുലക്ഷം പേരെയും ഒഡിഷ രണ്ടുലക്ഷം പേരെയുമാണ് സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറ്റിയത്.
കൂടാതെ ആന്ധ്രാപ്രദേശിലെ തീരജില്ലകളായ വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം എന്നവിടങ്ങളിൽ അതിജാഗ്രത പുലർത്താൻ നിർദ്ദേശമുണ്ട്.
Read Also: ഫേസ്ബുക് നിലക്കില്ല: ഇന്ത്യൻ നിയമങ്ങൾ അനുസരിക്കാൻ തയ്യാറാണ്; എഫ്‌ബി അധികൃതർ