കാഠ്‌മണ്ഡു: യോഗയുടെ ഉൽഭവം ഇന്ത്യയിലല്ല, തന്റെ രാജ്യമായ നേപ്പാളിലാണെന്ന അവകാശവാദവുമായി നേപ്പാൾ പ്രധാനമന്ത്രി കെപി ശർമ ഒലി രംഗത്ത്. അന്താരാഷ്‌ട്ര യോഗ ദിനത്തിലാണ് ഒലിയുടെ വിവാദ പരാമർശം. ശ്രീരാമൻ ജനിച്ചത് നേപ്പാളിലാണെന്ന പ്രസ്‌താവന ഇദ്ദേഹം ആവർത്തിക്കുകയും ചെയ്‌തു.
“ഇന്ത്യ എന്ന രാജ്യം നിലവിൽ വരുന്നതിന് മുൻപ് തന്നെ നേപ്പാളിൽ ആളുകൾ യോഗ ചെയ്‌തിരുന്നു. യോഗയുടെ ഉൽഭവം ഇന്ത്യയിലല്ല. യോഗ കണ്ടുപിടിച്ച സമയത്ത് ഇന്ത്യ എന്ന രാജ്യം ഉണ്ടായിരുന്നില്ല. ഇന്ത്യ നിരവധി നാട്ടുരാജ്യങ്ങളായിരുന്ന കാലത്ത് തന്നെ നേപ്പാൾ ജനത യോഗ ചെയ്‌തിരുന്നു. യോഗയുടെ ഉൽഭവം നേപ്പാളിലോ ഉത്തരാഖണ്ഡിന് സമീപത്തോ ആണ്. യോഗ കണ്ടെത്തിയ ഋഷിമാരെ നമ്മൾ ആദരിച്ചിട്ടില്ല. എന്നാൽ ഇക്കാര്യം പ്രൊഫസർമാർ അടക്കമുള്ളവരുമായി സംസാരിച്ചിട്ടുണ്ട്”, അന്താരാഷ്‌ട്ര യോഗ ദിനത്തിൽ സംസാരിക്കവെ ഒലി പറഞ്ഞു.
“യോഗയുടെ കാര്യത്തിൽ അവകാശവാദം ഉന്നയിക്കാനും യോഗയെ അന്താരാഷ്‌ട്ര തലത്തിൽ എത്തിക്കാനും നമുക്ക് സാധിച്ചിട്ടില്ല. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് യോഗക്ക് രാജ്യാന്തര പ്രശസ്‌തി നൽകിയത്”, ഒലി അഭിപ്രായപ്പെട്ടു. അന്താരാഷ്‌ട്ര യോഗ ദിനം ആഘോഷിച്ച് തുടങ്ങിയതോടെയാണ് അത് സാധ്യമായതെന്നും ശർമ ഒലി കൂട്ടിച്ചേർത്തു.
ശ്രീരാമൻ ജനിച്ചത് ഇന്ത്യയിലെ അയോധ്യയിലല്ലെന്നും മറിച്ച് നേപ്പാളിലെ ചിത്വാർ ജില്ലയിലുള്ള അയോധ്യ പുരിയിലാണെന്നും ശർമ ഒലി നേരത്തെ അവകാശപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ പുതിയ പ്രസ്‌താവന.
Read also: ബെംഗളൂരുവിൽ 10 വയസുകാരിയെ ബലി നൽകാൻ ശ്രമം; 5 പേർ അറസ്‌റ്റിൽ