തിരുവനന്തപുരം: കഴക്കൂട്ടത്ത് വീടിനു സമീപം നിന്ന യുവാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസ് സബ് ഇൻസ്‌പെക്‌ടർക്ക് എതിരെ നടപടി. ആരോപണ വിധേയനായ കഴക്കൂട്ടം എസ്ഐ വിമലിനെ സസ്‌പെൻഡ് ചെയ്‌തു. സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണറുടേതാണ് നടപടി.
കഴക്കൂട്ടം സ്വദേശി ഷിബുകുമാറാണ് വീടിന് സമീപം നിന്ന തന്നെ പോലീസ് അകാരണമായി മർദ്ദിച്ചു എന്നാരോപിച്ച് പരാതി നൽകിയത്. മർദ്ദനത്തിൽ മുതുകിലും തോളിലും പരിക്കേറ്റെന്ന് കാണിച്ച് ഡിജിപിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകുകയായിരുന്നു. യുവാവിന്റെ പരാതിയിൽ സ്‌പെഷ്യൽ ബ്രാഞ്ച് അസിസ്‌റ്റന്റ് കമ്മീഷണർ അന്വേഷണം നടത്തും.
കഴിഞ്ഞ ഞായറാഴ്‌ച രാത്രിയാണ് സംഭവം. കഴക്കൂട്ടം മേൽപാലത്തിനു താഴെ സ്‌ഥിരമായി സാമൂഹ്യ വിരുദ്ധ സംഘം തമ്പടിക്കുന്നതായി പരാതി ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് എത്തിയത്. മഫ്‌തിയിലെത്തിയ പോലീസ് സംഘം പാലത്തിന് താഴെ ഉണ്ടായിരുന്നവരെ ആട്ടിപ്പായിച്ചു. ഇതിനിടെയിലാണ് ഷിബുവിന് പരിക്കേറ്റത്. കഴക്കൂട്ടം എസ്ഐയാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ഷിബു പരാതിയിൽ പറഞ്ഞിരുന്നു.
എന്നാല്‍ മദ്യപാനികള്‍ തമ്മിലുള്ള സംഘര്‍ഷത്തിലാണ് ഷിബുവിന് പരിക്കേറ്റതെന്നും റസിഡൻസ് അസോസിയേഷനില്‍ നിന്നും പരാതികള്‍ ലഭിച്ചതിന്റെ അടിസ്‌ഥാനത്തിലാണ് അവിടെ എത്തിയത് എന്നുമായിരുന്നു പോലീസിന്റെ വിശദീകരണം.
Most Read: ‘അനുമതിയില്ലാതെ ജനപ്രതിനിധികൾ പ്രതികളായ കേസുകൾ പിൻവലിക്കരുത്’; സുപ്രീം കോടതി