കുളമാവ്: ഇടുക്കി നാടുകാണിയിൽ യുവാവിനെ മരിച്ച നിലയിലും പതിനേഴു വയസുകാരിയെ പരിക്കേറ്റ നിലയിലും കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയേറുന്നു. യുവാവിന്റെ മരണം ആത്‌മഹത്യയല്ല കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. പെൺകുട്ടിയെ പ്രണയിച്ചതിന് യുവാവിനെ കൊന്നതാകാമെന്നാണ് ബന്ധുക്കൾ പറയുന്നത്. പെൺകുട്ടിയുടെ അച്ഛൻ മുൻപ് അലക്‌സിനെ ഭീഷണിപ്പെടുത്തിയെന്നും ഇവർ ആരോപിക്കുന്നു.
അതേസമയം, യുവാവുമായി തർക്കമുണ്ടായതിനെ തുടർന്ന് തന്നെ ചുരത്തിൽ നിന്ന് തള്ളിയിടുകയായിരുന്നു എന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. വഴക്കിനിടെയാണ് പെൺകുട്ടിയെ അലക്‌സ് അപായപ്പെടുത്തിയത്. ശേഷം പാറക്കെട്ടിലൂടെ ഇറങ്ങി വന്ന അലക്‌സ് ബോധരഹിതയായ പെൺകുട്ടിയെ കണ്ട് മരിച്ചെന്ന് തെറ്റിദ്ധരിച്ച് തൊട്ടടുത്തുള്ള മരത്തിൽ ജീൻസ് കുരുക്കി തൂങ്ങി മരിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്‌തമാക്കി. ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന പെൺകുട്ടി അപകട നില തരണം ചെയ്‌തു.
കഴിഞ്ഞ ദിവസമാണ് കോട്ടയം മേലുകാവുമറ്റം സ്വദേശി അലക്‌സിനെ നാടുകാണി പവിലിയന് സമീപമുള്ള പാറക്കെട്ടിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇടുക്കി സ്വദേശിയായ പതിനേഴുകാരിയുമായി യുവാവ് പ്രണയത്തിലായിരുന്നു.
ഇരുവരെയും കാണാനില്ലെന്ന് അറിയിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ തൂങ്ങി മരിച്ച നിലയിലും പെൺകുട്ടിയെ നൂറടി താഴ്‌ചയിൽ നിന്നും കണ്ടെത്തിയത്. കൊക്കയിൽ വീണ പെൺകുട്ടിക്ക് രാത്രിയായപ്പോഴേക്കും പാതി ബോധം തെളിഞ്ഞു. പരിക്കുകൾ കാരണം ഇവിടെ നിന്ന് രക്ഷപെടാനായില്ല. 24 മണിക്കൂർ നേരം വേദന സഹിച്ച് കൊക്കയിൽ തന്നെ കിടക്കുകയായിരുന്നു പെൺകുട്ടി.
പോലീസ് അഗ്‌നിശമന സേനയുടെ സഹായത്തോടെയാണ് പെൺകുട്ടിയെ മുകളിലെത്തിച്ചത്. പെൺകുട്ടിയുടെ ഇടുപ്പെല്ലിനും കാലുകൾക്കും പൊട്ടലുണ്ടായിരുന്നു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.
Also Read: ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്നത് വലിയ കോമഡി; രഞ്‌ജി പണിക്കര്‍