തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്ന പരാതി അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മ്യൂസിയം എസ്‌എച്ച്‌ഒ ആണ് അന്വേഷണ ഉദ്യോഗസ്‌ഥൻ. സൈബർ പോലീസ് അടക്കം എട്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിസിപിയും കന്റോൺമെന്റ് എസിയും മേൽനോട്ടം വഹിക്കും.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ പങ്കെടുത്തവരുടെയും സ്‌ഥാനാർഥികളുടെയും മൊഴിയെടുക്കും. സംഘടനയിൽ പരാതി ഉന്നയിച്ചവരെയും ചോദ്യം ചെയ്യും. വ്യാജ ഐഡി ഉണ്ടാക്കിയ ആപ്ളിക്കേഷൻ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും. ആപ് ഉണ്ടാക്കിയതിന്റെ ഗൂഢലക്ഷ്യം പരിശോധിക്കും. മറ്റെന്തെങ്കിലും ലക്ഷ്യമിട്ടാണോ ആപ് നിർമിച്ചതെന്നും അന്വേഷിക്കും. അഞ്ചു ദിവസത്തിനുള്ളിൽ റിപ്പോർട് നൽകാനാണ് നിർദ്ദേശം.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചെന്നാണ് പരാതി. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി വിവി രാജേഷ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്ക് നിവേദനം നൽകിയിരുന്നു. നടപടി വേണമെന്ന് ആവശ്യപ്പെട്ടു ഡിവൈഎഫ്ഐയും തിരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ മൽസരിച്ചവർ ക്രമക്കേട് ആരോപിച്ചു കോൺഗ്രസ് നേതൃത്വത്തിന് പരാതി നൽകിയതോടെയാണ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം ചർച്ചയായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമിച്ചെന്ന് ദേശീയ നേതൃത്വത്തിന് നൽകിയ പരാതിയിൽ വ്യക്‌തമാക്കിയിരുന്നു.
വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ യൂത്ത് കോൺഗ്രസിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്. പരാതി ശരിയാണെങ്കിൽ ഗൗരവതരമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്‌ജയ് കൗൾ കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇതുസംബന്ധിച്ചു ലഭിച്ച രണ്ടു പരാതികളിൽ അന്വേഷണത്തിന് ഡിജിപിക്ക് നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.
Most Read| 40 തൊഴിലാളികളെ രക്ഷിക്കാൻ ‘ഓപ്പറേഷൻ സുരംഗ്’; 200ഓളം വിദഗ്‌ധർ ദൗത്യമുഖത്ത്