ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നുവീണ് കുടുങ്ങിയ 40 തൊഴിലാളികൾക്കായുള്ള രക്ഷാപ്രവർത്തനം നിർണായക ഘട്ടത്തിൽ. സിൽക്യാര- ദന്തൽഗാവ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 40 തൊഴിലാളികളെ രക്ഷിക്കാൻ ഓപ്പറേഷൻ സുരംഗ് (തുരങ്കം) എന്ന് പേരിട്ട ദൗത്യത്തിൽ ദുരന്തനിവാരണ സേന, ദേശീയപാതാ വികസന കോർപ്പറേഷൻ എന്നിവയിലെ 200ഓളം വിദഗ്‌ധർ രാപ്പകൽ ഇല്ലാതെ അദ്ധ്വാനിക്കുകയാണ്.
അവിചാരിത തടസങ്ങൾ നേരിട്ടില്ലെങ്കിൽ തൊഴിലാളികളെ ഇന്ന് പുറത്തെത്തിക്കാൻ ആകുമെന്നാണ് പ്രതീക്ഷ. തടസങ്ങൾ നേരിട്ടാൽ ദൗത്യം നീളും. കഴിഞ്ഞ ദിവസം അവശിഷ്‌ടങ്ങൾക്ക് ഇടയിലെ ലോഹപാളിയിൽ തട്ടി ഡ്രില്ലിങ് യന്ത്രത്തിന് മുന്നോട്ട് പോകാൻ സാധിച്ചിരുന്നില്ല. ഇതുമൂലം അൽപ്പസമയത്തേക്ക് ദൗത്യം നിർത്തിവെച്ചിരുന്നു. ഇൻഡോറിൽ നിന്ന് ഇന്നലെ രാത്രി വ്യോമമാർഗം ഒരു ഡ്രില്ലിങ് മെഷീൻ കൂടി എത്തിച്ചിട്ടുണ്ട്. നിലവിൽ ഉപയോഗിക്കുന്നതിന് തകരാർ സംഭവിച്ചാൽ പകരം സംവിധാനം എന്ന നിലക്കാണിത്.
പുറത്തെത്തിച്ചാലുടൻ തൊഴിലാളികളെ ആവശ്യമെങ്കിൽ ഡെൽഹി എയിംസിലേക്ക് ഹെലികോപ്റ്റർ മാർഗമെത്തിക്കാൻ കരസേനയും മെഡിക്കൽ വിഭാഗവും സജ്‌ജരായി നിൽക്കുകയാണ്. ഏതാണ്ട് 60 മീറ്റർ നീളത്തിലാണ് തുരങ്കത്തിൽ അവശിഷ്‌ടങ്ങൾ ഉള്ളത്. അതിനപ്പുറത്താണ് തൊഴിലാളികൾ. അതേസമയം, തുരങ്കത്തിൽ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ ജീവൻ അപകടത്തിലാണെന്നാണ് ആശങ്ക ഉയരുന്നത്. തുരങ്കത്തിൽ കുടുങ്ങി കിടക്കുന്നതിനാൽ തൊഴിലാളികൾക്ക് ആരോഗ്യ പ്രശ്‌നങ്ങളും വർധിക്കാൻ തുടങ്ങിയതായാണ് വിവരം.
ചെറിയ സ്‌ഥലത്ത് ഞെരുങ്ങി കഴിയേണ്ടി വന്നത് തൊഴിലാളികൾക്ക് മാനസികവും ശാരീരികവുമായ നിരവധി പ്രശ്‌നങ്ങൾക്ക് ഇടയാക്കുന്നുണ്ടെന്ന് ഡോക്‌ടർമാർ പറഞ്ഞു. ഓക്‌സിജന്റെ അളവ് കുറയുന്നത് ആരോഗ്യത്തെ സാരമായി ബാധിച്ചു. താപനിലയിലെ വ്യതിയാനം മൂലം ബോധംകെട്ടു വീഴാനുള്ള സാഹചര്യവും തളർച്ചയും ഏറുകയാണ്. വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായാൽ തൊഴിലാളികളുടെ ജീവൻ തീർത്തും അപകടത്തിലാകുമെന്നും ആശങ്കയുണ്ട്. അതിനിടെ, തലകറക്കവും തലവേദനയും അനുഭവപ്പെട്ട രണ്ടു തൊഴിലാളികൾക്ക് മരുന്ന് എത്തിച്ചതായും വിവരമുണ്ട്.
ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ദൗത്യത്തിൽ പങ്കുചേരാൻ മലയാളിയും. തിരുവനന്തപുരം സ്വദേശിയായ രഞ്‌ജിത്തിന് ദൗത്യത്തിൽ പങ്കുചേരാൻ ഉത്തരാഖണ്ഡിലേക്ക് പോകുന്നത്. സ്വയം സന്നദ്ധനായാണ് ദൗത്യത്തിൽ പങ്കുചേരുന്നതെന്നും മുമ്പും ടണൽ രക്ഷാദൗത്യയിൽ പങ്കാളിയായ പരിചയമുള്ളത് കൊണ്ടാണ് ദൗത്യത്തിന്റെ ഭാഗമാകുന്നതെന്നും രഞ്‌ജിത്ത് പറഞ്ഞു.
Most Read| സ്വകാര്യ മേഖലയിൽ 75% സംവരണം; ഹരിയാനയിലെ തൊഴിൽ നിയമം റദ്ദാക്കി