ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഹൽദ്‌വാനിയിൽ പോലീസും ജനക്കൂട്ടവും തമ്മിലുണ്ടായ സംഘർഷത്തിൽ നാല് പേർ മരിച്ചു. 250ഓളം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ നൂറോളം പേർ പോലീസുകാരാണ്. ഹൽദ്‌വാനിയിൽ അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചു നീക്കിയതിന് പിന്നാലെയാണ് പോലീസും ജനങ്ങളും തമ്മിൽ സംഘർഷമുണ്ടായത്. പ്രദേശത്ത് നിരോധനാജ്‌ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
സംഘർഷം കണക്കിലെടുത്ത് സ്‌കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. അക്രമികളെ വെടിവെക്കാൻ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി നിർദ്ദേശം നൽകി. പ്രദേശത്ത് നിരവധി വാഹനങ്ങൾ അഗ്‌നിക്കിരയാക്കി. ഇന്റർനെറ്റ് അടക്കം നിരോധിച്ചിട്ടുണ്ട്. ഹൽദ്‌വാനിയിലെ മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്‌ഥരാണ് ബൽഭൂൽപുര പോലീസ് സ്‌റ്റേഷന് സമീപം അനധികൃതമായി നിർമിച്ച മദ്രസ പൊളിച്ചു നീക്കിയത്.
ഇതിന് പിന്നാലെ മദ്രസക്ക് സമീപം താമസിക്കുന്നവർ ഉദ്യോഗസ്‌ഥരെ ആക്രമിക്കുകയായിരുന്നു. വൻ ജനൽക്കൂട്ടമാണ് ബൽഭൂൽപുര പോലീസ് സ്‌റ്റേഷൻ വളഞ്ഞത്. ഇതോടെ അവിടെയെത്തിയ പ്രാദേശിക ജനപ്രതിനിധികളും മാദ്ധ്യമപ്രവർത്തകരും പോലീസ് സ്‌റ്റേഷനുള്ളിൽ കുടുങ്ങി. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഉന്നത പോലീസ് ഉദ്യോഗസ്‌ഥരുമായി കൂടിക്കാഴ്‌ച നടത്തിയശേഷമാണ് നിരോധനാജ്‌ഞ പുറപ്പെടുവിച്ചത്.
അർധ സൈനിക വിഭാഗത്തെ പ്രദേശത്ത് സുരക്ഷക്കായി നിയോഗിച്ചതിന് പിന്നാലെ സ്‌ഥിതിഗതികൾ മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വീഡിയോ റെക്കോർഡിങ് ഉൾപ്പടെയുള്ള തെളിവുകളിലൂടെ പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. കലാപത്തിന് ഉത്തരവാദികളായവർ ഒരിക്കലും രക്ഷപ്പെടില്ലെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്‌ഥൻ പറഞ്ഞു.
Most Read| മാലദ്വീപിലുള്ള സൈനികരെ പിൻവലിച്ച് സാങ്കേതിക വിദഗ്‌ധരെ നിയോഗിക്കും; ഇന്ത്യ