കൊല്ലം: മന്ത്രി ജെ മേഴ്‌സികുട്ടിയമ്മക്കും പോലീസിനും നേരെ ഭീഷണി മുഴക്കി യുവമോർച്ച സംസ്ഥാന സെക്രട്ടറി ശ്യാം രാജ്. മന്ത്രിയേയും പോലീസ് ഉദ്യോഗസ്ഥരേയും വീട്ടിൽ കയറി ആക്രമിക്കുമെന്നാണ് ഭീഷണി. മന്ത്രിയും പോലീസുകാരും അവരുടെ വീട്ടുകാരും എവിടെയെല്ലാം ആണ് ഉള്ളതെന്നും എപ്പോഴാണ് തിരിച്ച് വീട്ടിലേക്ക് വരുന്നതെന്നുമുള്ള മുഴുവൻ വിവരങ്ങളും തങ്ങളുടെ പക്കലുണ്ട്. യുവമോർച്ച പ്രവർത്തകരുടെ വീട്ടിൽ പോലീസ് അകാരണമായി കയറുന്നുണ്ട്. ഇതിന് അതേ നാണയത്തിൽ മറുപടി നൽകുമെന്നും ശ്യാം രാജ് പറഞ്ഞു.
മന്ത്രി കെടി ജലീൽ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മെഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ ഓഫീസിലേക്ക് യുവമോർച്ച പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഈ മാർച്ച് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് ശ്യാം രാജ് പോലീസുകാരുടെ കുടുംബാംഗങ്ങളുടെയും മന്ത്രിയുടെയും വീട്ടിൽ കയറി ആക്രമിക്കുമെന്ന് ഭീഷണിമുഴക്കിയത്.
കെടി ജലീലിന്റെ കാറിനു കുറുകെ വണ്ടി നിർത്തി കരിങ്കൊടി കാണിക്കുകയും അപകടപെടുത്താൻ ശ്രമിക്കുകയും ചെയ്‌തതിന് യുവമോർച്ച ജില്ലാ പ്രസിഡണ്ട് അടക്കമുള്ളവർക്ക് എതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഇതേത്തുടർന്ന് യുവമോർച്ച പ്രവർത്തകരുടെ വീടുകളിൽ പോലീസ് റെയ്‌ഡ് നടത്തിയിരുന്നു.
റെയ്‌ഡ് തുടർന്നാൽ, പോലീസുകാരുടെ കുടുംബാംഗങ്ങൾ ജോലി ചെയ്യുന്നത് എവിടെയാണെന്നും കുട്ടികൾ എവിടെയാണ് പഠിക്കുന്നതെന്നും അറിയാമെന്നും പോലീസുകാരുടെ വീടുകളിലെത്തുമെന്നുമുള്ള തരത്തിലുള്ള ഭീഷണിയാണ് ശ്യാം രാജിന്റെ ഭാഗത്തു നിന്നുണ്ടായത്. അതേസമയം, പ്രസംഗവുമായി ബന്ധപ്പെട്ട പരാതികളൊന്നും ലഭിച്ചിട്ടില്ല.
Gulf News: സ്വദേശി വല്‍ക്കരണം; 400 പ്രവാസികളെ ഉടന്‍ വിടും