തിരുവനന്തപുരം: ശാസ്‌ത്രത്തെ പ്രൊമോട്ട് ചെയ്യണമെന്ന പരാമർശം നടത്തിയതിന് വേട്ടയാടപ്പെട്ട പൊതുപ്രവർത്തകനാണ് താനെന്ന് എഎൻ ഷംസീർ. രൂക്ഷമായ ആക്രമണമാണ് താൻ നേരിട്ടത്. കേരളം പോലെയുള്ള ഒരു സംസ്‌ഥാനത്ത് നിന്നും ശാസ്‌ത്രത്തെ പ്രൊമോട്ട് ചെയ്യുമെന്ന് ഒരു പൊതുപ്രവർത്തകന് പറയാൻ സാധിക്കില്ലെന്ന അവസ്‌ഥയുണ്ടായാൽ എങ്ങോട്ടാണ് കേരളത്തിന്റെ പോക്കെന്നും അദ്ദേഹം ചോദിച്ചു.
വീണ്ടും ഒരു നവോത്‌ഥാന പ്രസ്‌ഥാനം കേരളത്തിൽ ആരംഭിക്കേണ്ടിയിരിക്കുന്നുവെന്നും ഷംസീർ പറഞ്ഞു. സഹോദരൻ അയ്യപ്പൻ പുരസ്‌കാരം നൽകി പ്രസംഗിക്കവേയാണ് ഷംസീറിന്റെ പരാമർശം. ഗണപതി മിത്താണെന്ന സ്‌പീക്കറുടെ പരാമർശം വൻ വിവാദത്തിനിടയാക്കിയിരുന്നു. ജൂലൈ 21ന് കുന്നത്തുനാട് ജിവിഎച്ച്എസ്എസിൽ നടന്ന വിദ്യാജ്യോതി പരിപാടിയിൽ സ്‌പീക്കർ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്.
ശാസ്‌ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങൾക്ക് പകരം ഹൈന്ദവ പുരാണത്തിലെ മിത്തുകളാണ് കുട്ടികളെ പഠിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഷംസീർ പറഞ്ഞിരുന്നു. വന്ധ്യതാ ചികിൽസയും വിമാനവും പ്ളാസ്‌റ്റിക്ക് സർജറിയുമെല്ലാം ഹിന്ദുത്വ കാലം മുതൽക്കേ ഉണ്ടെന്ന് സ്‌ഥാപിക്കുകയാണ് ചെയ്യുന്നത്. ഗണപതിയും പുഷ്‌പക വിമാനവുമല്ല ശാസ്‌ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആർട്ടിഫിഷ്യൽ ഇന്റലിൻജൻസിന്റെ കാലഘട്ടത്തിൽ ഇതൊക്കെ വെറും മിത്തുകളാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Most Read| 500 രൂപക്ക് പാചകവാതകം, സ്‌ത്രീകൾക്ക് 1500; മധ്യപ്രദേശിൽ വൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്