തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിന്റെ മിത്ത് വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ നാമജപ ഘോഷയാത്രയിൽ എൻഎസ്‌എസിനെതിരെ കന്റോൺമെന്റ് പോലീസെടുത്ത കേസ് അവസാനിപ്പിച്ചു. ഘോഷയാത്രയിൽ ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിട്ടില്ലെന്നും എൻഎസ്എസ് നടത്തിയത് പ്രതിഷേധമായിരുന്നെന്നും കാണിച്ചു പോലീസ് കോടതിയിൽ റിപ്പോർട് സമർപ്പിച്ചു. ഇതോടെ കേസ് കോടതി എഴുതി തള്ളി.
ഷംസീറിന്റെ പരാമർശത്തിൽ പ്രതിഷേധിച്ചു ഓഗസ്‌റ്റ് രണ്ടിനാണ് എൻഎസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്‌ഥാനത്ത് നാമജപ ഘോഷയാത്ര നടത്തിയത്. പാളയം ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്ന് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നിലേക്കായിരുന്നു നാമജപയാത്ര. തിരുവനന്തപുരം 175 കരയോഗങ്ങളിൽ നിന്നുള്ള പ്രവർത്തകരാണ് പങ്കെടുത്തത്.
തുടർന്ന് എൻഎസ്എസ് വൈസ് പ്രസിഡണ്ട് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി, കണ്ടാലറിയാവുന്ന ആയിരത്തോളം പേർക്കെതിരെ കന്റോൺമെന്റ് പോലീസ് കേസെടുത്തു. യാത്രയ്‌ക്ക് മുൻകൂർ അനുമതി വാങ്ങിയിരുന്നില്ല. പോലീസ് നിർദ്ദേശം ലംഘിച്ചു അന്യായമായി സംഘം ചേർന്നു, അനുമതിയില്ലാതെ മൈക്ക് സെറ്റ് പ്രവർത്തിപ്പിച്ചു, കാൽനട യാത്രക്കാർക്കും വാഹനഗതാഗതത്തിനും തടസമുണ്ടാക്കി എന്നിങ്ങനെയായിരുന്നു കന്റോൺമെന്റ് പോലീസിന്റെ എഫ്‌ഐആറിൽ പറയുന്ന കുറ്റങ്ങൾ.
Most Read| ഗാസയിൽ ആശുപത്രികൾ സ്‌തംഭിച്ചു; കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ കഠിനയത്‌നം