കൊയിലാണ്ടി: ഭരണഘടനയെ അസ്‌ഥിരപ്പെടുത്താൻ കൊണ്ടുപിടിച്ച ശ്രമം നടക്കുന്നതായി സ്‍പീക്കർ എഎൻ ഷംസീർ. പൊതു പ്രവർത്തന രംഗത്ത് ആറ് പതിറ്റാണ്ട് തികച്ച സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങൾക്ക് കൊയിലാണ്ടി സ്‌റ്റേഡിയത്തിൽ നൽകിയ ആദരവ് സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു ഇദ്ദേഹം.
“എന്തെല്ലാം വൈകൃതങ്ങൾ കാണിച്ചാലും അതെല്ലാം അതിജീവിച്ച് രാജ്യം നിലനിൽക്കുക തന്നെ ചെയ്യും. രണ്ട് വർഷക്കാലത്തെ നിരന്തര ചർച്ചയിലൂടെ രൂപപ്പെട്ടതാണ് ഇന്ത്യൻ ഭരണഘടന. എല്ലാ മത വിശ്വാസികൾക്കും അവരുടെ വിശ്വാസാചാരങ്ങളോടെ ജീവിക്കാൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്. എല്ലാവർക്കും തുല്യനീതി ഭരണഘടന അനുശാസിക്കുന്നു. ചില ഘട്ടങ്ങളിലൊക്കെ തിരിച്ചടിയുണ്ടായിട്ടുണ്ട്. അവയെ നാം ഒറ്റക്കെട്ടായി തോൽപ്പിച്ചിട്ടുമുണ്ട്.“ -സ്‍പീക്കർ പറഞ്ഞു.
“നിരാശയുണ്ടായേക്കാം. എന്നാൽ ഭാവിയെ കുറിച്ച് ആശങ്ക വേണ്ട. വിശ്വാസികൾക്ക് അവരുടെ വിശ്വാസം മുറുകെ പിടിച്ചു തന്നെ മുന്നോട്ട് പോകാനാകും. വർഗീയതക്കെതിരെ എന്നും ശക്‌തമായ നിലപാട് സ്വീകരിച്ചവരാണ് കാന്തപുരവും അദ്ദേഹത്തിന്റെ പ്രസ്‌ഥാനവും. മുസ്‌ലിം സമുദായത്തിൽ വർഗീയത കുത്തിവെക്കാൻ ശ്രമം നടന്നപ്പോഴെല്ലാം കാന്തപുരം അതിനെതിരെ വ്യക്‌തമായ നിലപാട് കൈക്കൊണ്ടിട്ടുണ്ട്.“ സ്‍പീക്കർ എഎൻ ഷംസീർ ചൂണ്ടിക്കാട്ടി.
“ഭിന്നിപ്പിനു വേണ്ടി ശ്രമിക്കുന്നവരെ തള്ളി മതേതരത്തിനു വേണ്ടി നിലകൊണ്ടതാണ് കേരളത്തിന്റെ പാരമ്പര്യം. എല്ലാവരും പക്വമായ വാക്കുകൾ മാത്രം ഉപയോഗിക്കണം. വേദിയിലിരിക്കുമ്പോൾ പുരുഷാരത്തിൻ്റെ കൈയടി കിട്ടാൻ വേണ്ടി എന്തും വിളിച്ചു പറയുന്നത് അപകടകരമായ പ്രവണതയാണ്“ സ്‍പീക്കർ തുടർന്നു പറഞ്ഞു.
VANITHA| പ്രസവശേഷം അമ്മയും കുഞ്ഞും ഇനി സുരക്ഷിതമായി വീട്ടിലേക്ക്