തിരുവനന്തപുരം: പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വീട്ടിലെത്തിക്കുന്ന മാതൃയാനം പദ്ധതി എല്ലാ സർക്കാർ ആശുപത്രികളിലും നടപ്പിലാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ഒമ്പത് മെഡിക്കൽ കോളേജുകൾ, 41 ജില്ലാ, ജനറൽ സ്‌ത്രീകളുടേയും കുട്ടികളുടേയും ആശുപത്രികൾ, 50 താലൂക്ക് ആശുപത്രികൾ, ഒരു സാമൂഹികാരോഗ്യ കേന്ദ്രം എന്നിങ്ങനെ പ്രസവം നടക്കുന്ന 101 സർക്കാർ ആശുപത്രികളിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്.
എപിഎൽ, ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാ കുടുംബങ്ങൾക്കും ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കും. അനേകം ട്രയൽ റൺ ഉൾപ്പടെ നടത്തിയാണ് പദ്ധതി യാഥാർഥ്യമാക്കിയത്. അനേകം കുടുംബങ്ങൾക്ക് ഈ പദ്ധതി സഹായകമാകുമെന്നും മന്ത്രി വ്യക്‌തമാക്കി. പ്രസവം നടക്കുന്ന എല്ലാ സർക്കാർ ആശുപത്രികളിലും പദ്ധതി സമയബന്ധിതമായി നടപ്പിലാക്കാൻ മന്ത്രി നിർദ്ദേശം നൽകിയിരുന്നു.
പ്രസവ ശേഷം വീട്ടിലേക്കുള്ള ദീർഘദൂര യാത്രക്ക് വളരെയധികം തുക ചിലവാകാറുണ്ട്. പല കുടുംബങ്ങൾക്കും ഇത് താങ്ങാനാവില്ല. ഇതിന് പരിഹാരമെന്നോണമാണ് പദ്ധതി ആസൂത്രണം ചെയ്‌തത്. പ്രസവ ശേഷം എല്ലാവർക്കും ഈ സേവനം ഉറപ്പാക്കാൻ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മാതൃശിശു സംരക്ഷണത്തിന് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നത്. പ്രസവം നടക്കുന്ന സംസ്‌ഥാനത്തെ പത്ത് ആശുപത്രികൾക്കാണ് ദേശീയ ലക്ഷ്യ ഗുണനിലവാര സർട്ടിഫിക്കേഷൻ ലഭ്യമാക്കിയത്.
രാജ്യത്ത് ആദ്യമായി മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റിവ് പദ്ധതി നടപ്പിലാക്കി. സർക്കാർ സ്വകാര്യ ആശുപത്രികൾ ഉൾപ്പടെ 44 ആശുപത്രികൾ മാതൃശിശു സൗഹൃദ ആശുപത്രി ഇനിഷ്യേറ്റിവ് സർട്ടിഫിക്കേഷൻ നേടി. ജൻമനായുള്ള വൈകല്യങ്ങൾ നേരത്തെ കണ്ടെത്തി ചികിൽസിക്കുന്നതിനായി എല്ലാ പ്രസവം നടക്കുന്ന ആശുപത്രികളിലും സമഗ്ര ന്യൂബോൺ സ്‌ക്രീനിങ് പദ്ധതി നടപ്പിലാക്കി.
കുഞ്ഞുങ്ങളിലെ ജൻമനായുള്ള ഹൃദയ വൈകല്യങ്ങളെ കണ്ടെത്തി സൗജന്യമായി ചികിൽസിക്കുന്ന ‘ഹൃദ്യം പദ്ധതി’ വിജയകരമായി തുടരുന്നു. ഇതുവരെ 6640 കുഞ്ഞുങ്ങൾക്കാണ് സൗജന്യ ശസ്‌ത്രക്രിയ നടത്തിയത്. ഹൃദ്യം പദ്ധതി കൂടുതൽ കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടിയും കൈക്കൊണ്ടിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
Most Read| കൈകൾ ഇല്ലെങ്കിലെന്താ കരുത്തായി കാലുകളുണ്ട്; ലൈസൻസ് സ്വന്തമാക്കി ജിലുമോൾ