ഗാസ: ഇസ്രയേൽ സൈന്യത്തിന്റെ ആക്രമണം തുടരുന്ന ഗാസയിൽ ഇന്ധനവും വൈദ്യുതിയും തീർന്നതോടെ ആശുപത്രികളുടെ പ്രവർത്തനം സ്‌തംഭിച്ചതായി റിപ്പോർട്. വൈദ്യുതി വിതരണം നിലച്ചതിനെ തുടർന്ന് ഗാസയിലെ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന നവജാത ശിശുവും അത്യാഹിത വിഭാഗത്തിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന ഒരു രോഗിയും മരിച്ചതായി പലസ്‌തീൻ ആരോഗ്യമന്ത്രാലയം വക്‌താവ് അഷ്റഫ് അൽ ഖിദ്ര അറിയിച്ചു.
ആശുപത്രിയിൽ വൈദ്യുതിയോ ഇന്റർനെറ്റോ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. ഇന്ധനം തീർന്നതിനാൽ ശസ്‌ത്രക്രിയകൾ മാറ്റിവെച്ചിരിക്കുകയാണ്. മരിച്ച നവജാതശിശു ഉൾപ്പടെ 40 കുട്ടികളാണ് ഇൻകുബേറ്ററിൽ ഉണ്ടായിരുന്നത്. ഇതിൽ 39 കുഞ്ഞുങ്ങളുടെ ആരോഗ്യനില അപകടത്തിലാണെന്നും വക്‌താവ് അറിയിച്ചു. ആശുപത്രിയിൽ ഇന്ധനമെത്തിക്കാൻ വൈകുന്നപക്ഷം ബാക്കിയുള്ള കുഞ്ഞുങ്ങൾക്ക് വധശിക്ഷ നൽകുന്നതിന് തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
കുഞ്ഞുങ്ങളുടെ ജീവൻ നിലനിർത്താൻ കഠിനയത്‌നം നടത്തുകയാണെന്നും വരും മണിക്കൂറുകളിൽ അവരെ നഷ്‌ടപ്പെടുമെന്ന ഭീതിയിലാണെന്നും അഷ്റഫ് അൽ ഖിദ്ര ആശങ്കയറിയിച്ചു. നിരവധിപ്പേർ അൽഷിഫ മെഡിക്കൽ കോംപ്ളക്‌സിനുള്ളിൽ കുടുങ്ങി കിടക്കുകയാണ്. സമുച്ചയത്തിലെ നിരവധി കെട്ടിടങ്ങളും ഇസ്രയേൽ സൈന്യം ലക്ഷ്യമിട്ടിരിക്കുകയാണ്. തുടരെത്തുടരെയുള്ള ആക്രമണങ്ങൾ മൂലം ആരോഗ്യ പ്രവർത്തകർക്കും ജനങ്ങൾക്കും ഒരുവിധത്തിലും ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കാനാകാത്ത അവസ്‌ഥയാണ്. സ്‌ഥിതി ഊഹിക്കാൻ കഴിക്കുന്നതിനേക്കാൾ പരിതാപകരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗാസ ഭൂമിയിലെ നരകമായി മാറിയെന്ന് ഐക്യരാഷ്‌ട്ര സഭയുടെ മാനുഷിക വിഭാഗം കാര്യാലയം അറിയിച്ചിരുന്നു. കുട്ടികൾക്ക് നേരെയുള്ള അതിക്രമം ആവസാനിപ്പിക്കണമെന്ന് ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ ഇസ്രയേലിനോട് ആവശ്യപ്പെട്ടു. അതിനിടെ, ഗാസയിൽ ഓരോ പത്ത് മിനിട്ടിലും ഒരു കുട്ടി വീതം കൊല്ലപ്പെടുകയാണെന്ന് ലോകാരോഗ്യ സംഘടനയും വ്യക്‌തമാക്കി. ഗാസയിൽ കൊല്ലപ്പെടുന്ന കുട്ടികളുടെ എണ്ണം ലോകത്താകെ നടക്കുന്ന സംഘർഷങ്ങളിൽ കൊല്ലപ്പെടുന്നവരുടെ വാർഷിക കണക്കുകളേക്കാൾ മുകളിലാണ്. ഇതിനോടകം പതിനായിരം കടന്ന മരണസംഖ്യയിൽ 40 ശതമാനത്തിലധികം കുഞ്ഞുങ്ങളാണ്.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്