കുവൈത്ത് സിറ്റി : സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി കുവൈത്ത് പബ്ലിക് വര്‍ക്‌സ് മന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന പ്രവാസികളെ ഉടന്‍ പിരിച്ചു വിടാന്‍ തീരുമാനം. 400 പ്രവാസികളെയാണ് പിരിച്ചുവിടാന്‍ ഒരുങ്ങുന്നത്. ഇതുസംബന്ധിച്ച ഉത്തരവില്‍ പബ്ലിക് വര്‍ക്‌സ് മന്ത്രി ഡോ. റാണ അല്‍ ഫാരിസ് ഉടന്‍ ഒപ്പ് വെക്കുമെന്നാണ് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പബ്‌ളിക് വര്‍ക്‌സ് മന്ത്രാലയത്തിന്റെ വിവിധ വകുപ്പുകളിലാണ് ഈ 400 പ്രവാസികള്‍ ജോലി ചെയ്യുന്നത്. നേരത്തെ 150 പ്രവാസികളെ പിരിച്ചു വിട്ടിരുന്നു.
വിദേശികളെ പൂര്‍ണ്ണമായും ഒഴിവാക്കി സ്വദേശികളെ നിയമിക്കുന്നതിന്റെ ഭാഗമായാണ് പ്രവാസികളെ പിരിച്ചു വിടാനുള്ള തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ ഭാഗമായി 550 പ്രവാസികളെ ഘട്ടം ഘട്ടമായി പിരിച്ചു വിടുമെന്നാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഈ വര്‍ഷം അവസാനത്തോടെ പ്രവാസികളെ എല്ലാം ഒഴിവാക്കി സ്വദേശിവല്‍ക്കരണം നടത്താന്‍ ആയിരുന്നു പദ്ധതിയില്‍ തീരുമാനിച്ചത്. എന്നാല്‍ ഉടന്‍ തന്നെ എല്ലാ പ്രവാസികളെയും ഒരുമിച്ചു പുറത്താക്കാനുള്ള തീരുമാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍. അഡ്മിനിസ്‌ട്രേറ്റിവ്, ലീഗല്‍, സാങ്കേതിക തസ്‌തികകളില്‍ ജോലി ചെയ്യുന്ന പ്രവാസികളാണ് ഇപ്പോള്‍ പുറത്താക്കപ്പെടുന്നത്.
കൂടുതല്‍ സ്വദേശികള്‍ക്ക് അവസരം നല്‍കുന്നതിന്റെ ഭാഗമായി എടുത്ത തീരുമാനത്തില്‍ നിരവധി പ്രവാസികള്‍ക്കാണ് തൊഴില്‍ നഷ്‌ടപ്പെടുന്നത്. തുടര്‍ന്നും ഇതേ രീതിയില്‍ തന്നെ സ്വദേശികള്‍ക്ക് മുന്‍ഗണന കൊടുക്കാനാണ് തീരുമാനം. പബ്ലിക് സര്‍വീസ് അതോറിറ്റിയുടെയും പബ്ലിക് റോഡ്സ് അതോറിറ്റിയുടെയും ആകെ ജീവനക്കാരുടെ 5 ശതമാനത്തില്‍ കൂടുതല്‍ പ്രവാസികളെ നിയമിക്കാന്‍ പാടില്ല എന്നാണ് പുതിയ തീരുമാനം. ഇത് നടപ്പിലാക്കുന്നതിന് ആവശ്യമായ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു.
Read also : സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; എസ് പി ബി ഇനി ഓർമകളിൽ