തിരുവനന്തപുരം: കരിപ്പൂർ വിമാനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിക്കേറ്റവരുടെ ചികിത്സ സൗജന്യമായിരിക്കും. ഇവർക്ക് ഇഷ്ടമുള്ള സ്ഥലത്ത് ചികിത്സ തുടരാമെന്നും പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ സന്ദർശിച്ച് മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ ആരോഗ്യ പുരോഗതി മുഖ്യമന്ത്രി വിലയിരുത്തി. ചികിത്സ സംബന്ധമായ എല്ലാ നടപടികളും സ്വീകരിക്കാൻ അദ്ദേഹം നിർദ്ദേശം നൽകി. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സ്പീക്കർ പി. ശ്രീരാമകൃഷ്‌ണനും മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഡി.ജിപി.യും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കരിപ്പൂരിലേത് അവിചാരിതമായ അപകടമായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏഴ് സ്ത്രീകളും ഏഴ് പുരുഷൻമാരും നാല് കുട്ടികളും ഉൾപ്പെടെ 18 പേരാണ് മരിച്ചത്. 23 പേരുടെ സ്ഥിതി അതീവ ഗുരുതരമാണ്. അപകടത്തിൽ മരിച്ച എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. പരിക്കേറ്റവർ 16 ആശുപത്രികളിലായി ചികിത്സയിലാണെന്നും അദ്ദേഹം പറഞ്ഞു.
അപകട സ്ഥലത്തുനിന്നും ആളുകളെ രക്ഷപ്പെടുത്തുന്നതിൽ നാട്ടുകാരും ഔദ്യോഗിക ഏജൻസികളും അതിശയകരമായ പ്രവർത്തനമാണ് കാഴ്ചവച്ചത്. അപൂർവ്വമായാണ് രക്ഷാപ്രവർത്തനം ഇത്ര വേഗത്തിൽ നടക്കുക. ഇതിന് കാരണം നിരവധി പേരുടെ മികവുറ്റ പ്രവർത്തനമാണ്. ഏവരേയും അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.