തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസം 10നും ശമ്പളം ലഭിക്കില്ലെന്ന് സൂചന. പണിമുടക്ക് മൂലം നാല് കോടിയിലധികം രൂപ നഷ്‌ടം ഉണ്ടായതായാണ് മാനേജ്‌മെന്റിന്റെ വിശദീകരണം. ഈ സാഹചര്യത്തിൽ ശമ്പളം പത്തിന് നൽകാനാവില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. യൂണിയനുകളുമായി നടത്തിയ ചർച്ചയിൽ പത്തിനകം ശമ്പളം നൽകാമെന്നായിരുന്നു ധാരണയായത്.
അതിനിടെ പ്രതിപക്ഷ യൂണിയനുകൾ നടത്തിയ പണിമുടക്കിനെ തുടർന്ന് നാല് കോടിയിലധികം രൂപയുടെ നഷ്‌ടം കെഎസ്ആർടിസിക്ക് ഉണ്ടായതായാണ് വിലയിരുത്തുന്നത്. ഇത്രയും വലിയ നഷ്‌ടം ഉണ്ടായ സാഹചര്യത്തിലാണ് ജീവനക്കാരുടെ ശമ്പളം വീണ്ടും അനിശ്‌ചിതത്വത്തിൽ ആയത്. ശമ്പളം നൽകാനായി കെടിഡിഎഫ്‌സിയിൽ നിന്നടക്കം വായ്‌പക്ക് ശ്രമിക്കുന്നതായും കെഎസ്ആർടിസി ധനകാര്യ വിഭാഗം അറിയിച്ചു.
സർക്കാർ 30 കോടി രൂപ മാത്രമേ നൽകുള്ളൂവെന്ന് വ്യക്‌തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ബാക്കി തുക കണ്ടെത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. അഞ്ചാം തീയതിയാണ് യൂണിയനുമായി കെഎസ്ആർടിസി മാനേജ്‌മെന്റ് ചർച്ച നടത്തിയത്. ഈ മാസം 10ന് ശമ്പളം നൽകുമെന്ന് കെഎസ്ആർടിസി എംഡി ബിജി പ്രഭാകർ യോഗത്തിൽ ഉറപ്പും നൽകിയിരുന്നു. കഴിഞ്ഞ വിഷു, ഈസ്‌റ്റർ, പെരുന്നാൾ എന്നിവ പ്രമാണിച്ചും ജീവനക്കാർക്ക് ശമ്പളം നൽകിയിരുന്നില്ല.
Most Read: റിഫയുടെ മൃതദേഹം പുറത്തെടുത്തു; പോസ്‌റ്റുമോർട്ടം നടപടികൾ പുരോഗമിക്കുന്നു