കോഴിക്കോട്: രണ്ടുമാസം മുൻപ് ആത്‌മഹത്യ ചെയ്‌തുവെന്ന് പറയപ്പെടുന്ന മലയാളി വ്ളോഗർ റിഫ മെഹ്‌നുവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടപടികൾ ആരംഭിച്ചു. മൃതദേഹം ഖബറടക്കിയ പാവണ്ടൂർ ജുമാ മസ്‌ജിദ് ഖബർസ്‌ഥാനിൽ കോഴിക്കോട് തഹസിൽദാർ പ്രേംലാലിന്റെ സാന്നിധ്യത്തിൽ ഫോറൻസിക് മേധാവി ഡോ.ലിസ, എഡിഎം ചെൽസാ സിനി, താമരശ്ശേരി ഡിവൈഎസ്‌പി ടികെ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലാണ് പോസ്‌റ്റുമോർട്ടം നടപടികൾ.
റിഫയുടെ ബന്ധുക്കളും നാട്ടുകാരും ഖബർസ്‌ഥാൻ പരിസരത്തുണ്ട്. മാദ്ധ്യമ പ്രവർത്തകർക്കോ നാട്ടുകാർക്കോ ഖബറിടത്തിലേക്ക് പ്രവേശനമില്ല. രാവിലെ 9.30ഓടെയാണ് നടപടികൾ ആരംഭിച്ചത്. രാവിലെ എട്ട് മണിയോടെ പോലീസുകാർ സ്‌ഥലത്തെത്തിയിരുന്നു. ദുബായിലെ ഫ്‌ളാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ റിഫയെ കഴിഞ്ഞ മാർച്ച് മൂന്നിനാണ് നാട്ടിലെത്തിച്ച് ഖബറടക്കിയത്. മാർച്ച് ഒന്നിനായിരുന്നു മരണം.
ദുബായിൽ വെച്ച് പോസ്‌റ്റുമോർട്ടം നടത്തിയില്ലെന്ന വിവരം റിഫയുടെ ഭർത്താവ് മെഹ്‌നാസ് മറച്ചുവച്ചെന്ന് ബന്ധുക്കൾ നേരത്തെ പരാതിപ്പെട്ടിരുന്നു. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹ്‌നാസിന്റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്യുകയും ചെയ്‌തു. റിഫയുടെ മൃതദേഹം ഖബറടക്കാൻ മെഹ്‌നാസും സുഹൃത്തുക്കളും തിടുക്കം കൂട്ടിയതും ബന്ധുക്കളിൽ സംശയം ജനിപ്പിച്ചിരുന്നു. തുടർന്ന് മരണത്തിലെ ദുരൂഹത നീക്കാൻ നടപടി ആവശ്യപ്പെട്ട് ബന്ധുക്കൾ രംഗത്തെത്തിയ സാഹചര്യത്തിലാണ് പോസ്‌റ്റുമോർട്ടം നടത്തുന്നത്.
ബന്ധുക്കളുടെ പരാതിയുടെ അടിസ്‌ഥാനത്തിൽ മെഹ്‌നാസിനെതിരെ കാക്കൂർ പോലീസ് കേസെടുത്തിട്ടുണ്ട്. യൂട്യൂബിലെ ലൈക്കിന്റെയും ഷെയറിന്റെയും പേരിൽ റിഫയെ മെഹ്‌നാസ് മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്ന് ബന്ധുക്കൾ പരാതിയിൽ പറയുന്നു. പത്ത് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് മെഹ്‌നാസിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ പോസ്‌റ്റുമോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായകമാണ്.
Most Read: ‘ഒരു രാത്രിക്ക് 500’; ഓൺലൈൻ ലോണെടുത്ത യുവതിക്കെതിരെ അപകീർത്തി പ്രചാരണം, ഭീഷണി