പാലക്കാട് : ജില്ലയില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് പുതിയ നിര്‍ദേശവുമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. അന്‍പതോ അതില്‍ കൂടുതലോ കിടക്കകള്‍ ഉള്ള സ്വകാര്യ ആശുപത്രികളില്‍ 10 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്കായി മാറ്റി വെക്കണമെന്നാണ് പുതിയ നിര്‍ദേശം. ശേഷം ഇത്തരം ആശുപത്രികളില്‍ കോവിഡ് പോസിറ്റീവ് ആകുന്ന ആളുകള്‍ക്ക് അവിടെ തന്നെ ചികിത്സ ഒരുക്കണമെന്നും ജില്ലാ കളക്‌ടർ ഡി ബാലമുരളി ഐഎഎസ് അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയാണ് അദ്ദേഹം.
എല്ലാ കോവിഡ് ബാധിതര്‍ക്കും ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം. ജില്ലയില്‍ ഇപ്പോള്‍ വള്ളുവനാട് സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സ നല്‍കുന്നുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികള്‍ കൂടെ ഇതിന് തയ്യാറാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ എല്ലാ കോവിഡ് ബാധിതര്‍ക്കും ചികിത്സ ഉറപ്പാക്കാന്‍ സാധിക്കുമെന്നാണ് ജില്ലാ ഭരണകൂടം പ്രതീക്ഷിക്കുന്നത്. കോവിഡ് ചികിത്സ നൽകുന്നതിനോടൊപ്പം തന്നെ മറ്റ് രോഗികള്‍ക്കും ചികിത്സ നല്‍കുന്നതില്‍ തടസമില്ല. നിര്‍ദേശം പാലിക്കാത്ത ആശുപത്രികള്‍ക്കെതിരെ ദുരന്ത നിവാരണ നിയമപ്രകാരം ശിക്ഷ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Malabar news : കോവിഡ്; സമൂഹവ്യാപന ഭീതിയില്‍ കോഴിക്കോട് കോർപ്പറേഷൻ