കാസര്‍ഗോഡ്: ബോവിക്കാനത്തെ പത്താം ക്ളാസ് വിദ്യാര്‍ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി കുടുംബം. ഇക്കാര്യം ഉന്നയിച്ച് ജില്ലാ പോലീസ് മേധാവിക്ക് കുടുംബവും സ്‌കൂള്‍ പിടിഎയും പരാതി നല്‍കി.
മാര്‍ച്ച് 30നാണ് ബോവിക്കാനം ആലനടുക്കത്തെ മഹ്‍മൂദ്- ആയിഷ ദമ്പതികളുടെ മകള്‍ ഷുഹൈലയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയായിരുന്നു. എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നതിന് തലേന്നായിരുന്നു ആത്‌മഹത്യ.
കുട്ടിയുടെ മരണത്തില്‍ ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചതോടെ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പോലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നും സമഗ്ര അന്വേഷണം വേണമെന്നുമാണ് ഉയർന്നുവരുന്ന ആവശ്യം.
ഇന്‍സ്‌റ്റഗ്രാമില്‍ സ്‌റ്റോറിയായി ആത്‌മഹത്യാ കുറിപ്പ് പോസ്‌റ്റ് ചെയ്‌താണ് ഷുഹൈല ജീവനൊടുക്കിയത്. തുടർന്ന് കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ് പരിശോധിക്കുകയും നാല് യുവാക്കളെ ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. എന്നാൽ പിന്നീട് തുടർ നടപടികളൊന്നും ഉണ്ടായില്ലെന്ന് ബന്ധുക്കൾ പറയുന്നു. ഈ യുവാക്കളെ വിശദമായി ചോദ്യം ചെയ്‌താൽ സത്യാവസ്‌ത പുറത്ത് വരുമെന്നും കുടുംബം പറയുന്നു.
Most Read: ചക്രവാതച്ചുഴി; വടക്കൻ കേരളത്തിൽ ശക്‌തമായ മഴയ്‌ക്ക് സാധ്യത