കുവൈറ്റ് സിറ്റി : കുവൈറ്റില്‍ നിന്നും 2020 ല്‍ ഇതുവരെ നാടുകടത്തിയത് 13000 പ്രവാസികളെ ആണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തെ കണക്കുകള്‍ വച്ച് നോക്കുമ്പോള്‍ നാട് കടത്തപ്പെട്ടവരുടെ എണ്ണത്തില്‍ താരതമ്യേന കുറവ് ഇത്തവണ ഉണ്ടായിട്ടുണ്ട്. സ്വദേശികളുടെയും വിദേശികളുടെയും ജനസംഖ്യയിലെ അസമത്വം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ നാട് കടത്തല്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കുറ്റവാളികളെയും നിയമ ലംഘകരെയും നാട് കടത്തും.
2018 ല്‍ രാജ്യത്ത് നിന്നും നാട് കടത്തിയ ആളുകളുടെ എണ്ണം 34000 ആണ്. പിന്നീട് 2019 ല്‍ ഇത് 40000 ആയി ഉയര്‍ന്നു. അതില്‍ നിന്നാണ് 2020 ആയപ്പോള്‍ 13000 ആയി നാട് കടത്തപ്പെട്ടവരുടെ എണ്ണം കുറഞ്ഞത്. കോവിഡ് വ്യാപനം മൂലം വിമാനത്താവളങ്ങള്‍ അടച്ചിട്ടതാണ് നാട് കടത്തപ്പെട്ടവരുടെ എണ്ണത്തില്‍ ഇത്ര കുറവ് ഉണ്ടാകാന്‍ കാരണമായത്.
നാട് കടത്തപ്പെട്ട ആളുകളില്‍ 90 ശതമാനം പേരും കോടതി ഉത്തരവിന്റെ പേരിലാണ് രാജ്യത്ത് നിന്നും പുറത്തായത്. ഏകദേശം 900 പേര്‍ ഇപ്പോഴും രാജ്യത്ത് നാട് കടത്തല്‍ കേന്ദ്രങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയാകാനായി കഴിയുന്നുണ്ട്. ഇവരില്‍ സ്‌ത്രീകളും പുരുഷൻമാരും ഉള്‍പ്പെടുന്നുണ്ട്. നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ തന്നെ ഇവരെ സ്വന്തം നാടുകളിലേക്ക് അയക്കും. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നാട് കടത്തല്‍ കേന്ദ്രങ്ങളിലെ ആളുകളുടെ എണ്ണത്തില്‍ നിയന്ത്രണം കൊണ്ട് വരാനും രാജ്യത്ത് ശ്രമങ്ങള്‍ നടക്കുന്നുണ്ട്.
Read also : ഖത്തറില്‍ ഹോം ക്വാറന്റീന്‍ ലംഘിച്ച 10 പേര്‍ കൂടി അറസ്‌റ്റിലായി