ഇടുക്കി: ഉപ്പുതറയിൽ വിഷം ഉള്ളിൽ ചെന്ന് ചികിൽസയിലിരിക്കെ എട്ടാം ക്ളാസ് വിദ്യാർഥി മരിച്ച സംഭവത്തിൽ സ്‌കൂൾ അധികൃതർക്കെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. മത്തായിപ്പാറ വട്ടപ്പാറ ജിജീഷ്- അമ്പിളി ദമ്പതികളുടെ മകൻ അനക്‌സ് (14) ആണ് ശനിയാഴ്‌ച രാത്രി മരിച്ചത്. ഫെബ്രുവരി അഞ്ചിന് വൈകിട്ടാണ് കുട്ടിയെ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടത്.
ആദ്യം ഉപ്പുതറ സിഎച്ച്സിയിലും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചശേഷം വിദഗ്‌ധ ചികിൽസയ്‌ക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്‌ച മരിച്ചു. സ്‌കൂൾ അധികൃതർ വഴക്ക് പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തതിനെ തുടർന്ന് കുട്ടി വിഷം കഴിച്ചു ജീവനോടുക്കിയതാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
സംഭവ ദിവസം ക്ളാസിൽ വെച്ച് കുട്ടിയുടെ പക്കൽ നിന്ന് ബീഡി കണ്ടെത്തിയതിനെ തുടർന്ന് സ്‌കൂൾ അധികൃതർ ശാസിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്‌തതാണ് വിഷം കഴിക്കാൻ കുട്ടിയെ പ്രേരിപ്പിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ, കുട്ടിയുടെ കൈവശം ബീഡി കണ്ടതോടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി അവർക്കൊപ്പം വിദ്യാർഥിയെ പറഞ്ഞയക്കുകയാണ് ചെയ്‌തതെന്ന് സ്‌കൂൾ അധികൃതർ വിശദീകരണം നൽകി. കുട്ടിയുടെ മരണം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.
Most Read| സംസ്‌ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾക്ക് ഇന്ന് തുടക്കം