കുവൈറ്റ്: സന്ദർശന വിസയിൽ രാജ്യത്തെത്തിയ ശേഷം 14,653 പേര്‍ ഇതുവരെ മടങ്ങി പോയിട്ടില്ലെന്ന് വ്യക്‌തമാക്കി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം. കഴിഞ്ഞ 3 വർഷത്തിനിടെ കുവൈറ്റിൽ എത്തിയ സന്ദർശന വിസക്കാരിലാണ് ഇത്രയധികം ആളുകൾ മടങ്ങി പോകാതെ രാജ്യത്ത് തന്നെ തുടരുന്നത്. ഈ സാഹചര്യത്തിൽ ഇവരുടെ സ്‌പോൺസർമാർക്ക് എതിരെ നടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് മന്ത്രാലയ വൃത്തങ്ങൾ എന്നും അധികൃതർ കൂട്ടിച്ചേർത്തു.
സന്ദർശന വിസയിൽ രാജ്യത്ത് എത്തിയ ശേഷം മടങ്ങി പോകാത്തവർ ഉൾപ്പടെ രാജ്യത്ത് അനധികൃതമായി താമസിക്കുന്ന വിദേശികളെ കണ്ടെത്താൻ നിലവിൽ പരിശോധന ക്യാംപയിൻ സജീവമാണ്. കൂടാതെ സന്ദര്‍ശന വിസയിലെത്തി തിരിച്ചുപോകാത്തവരുടെ സ്‌പോണ്‍സര്‍മാര്‍ക്ക് എല്ലാ തരം വിസയും നിഷേധിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.
കഴിഞ്ഞ മെയ് 1ആം തീയതി വരെയുള്ള കണക്കുകൾ പ്രകാരം 1,49,195 പേർ നിലവിൽ കുവൈറ്റിൽ അനധികൃതമായി താമസിക്കുന്നുണ്ട്. ഇവർക്ക് പിഴയും ശിക്ഷാനടപടികളും ഒഴിവാക്കി പൊതുമാപ്പ് നൽകുന്ന കാര്യവും നിലവിൽ ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നുണ്ട്. മാനുഷിക പരിഗണന മുൻനിർത്തി കോവിഡ് കാലത്ത് താമസ നിയമലംഘകർക്ക് കുവൈറ്റ് പൊതുമാപ്പ് നൽകിയിരുന്നു. നിലവില്‍ താമസ നിയമലംഘകരുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ ഒരു തവണ കൂടി ഇളവ് നല്‍കാനാണ് സാധ്യത.
Read also: ജോ ജോസഫിനെതിരെ വ്യാജ വീഡിയോ; മൂന്നുപേര്‍ കൂടി കസ്‌റ്റഡിയില്‍