ചമോലി : ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ മഞ്ഞുമല തകർന്നുവീണുണ്ടായ അപകടത്തെ തുടർന്ന് നിർമ്മാണത്തിലിരുന്ന തുരങ്കത്തിൽ അകപ്പെട്ട 16 പേരെ ഐടിബിപി സംഘം രക്ഷിച്ചു. കൂടാതെ അപകടത്തെ തുടർന്ന് ഇതുവരെ മരിച്ച ആളുകളുടെ എണ്ണം 10 ആയി ഉയർന്നു. 125 പേരെ അപകടത്തിൽ കാണാതായിട്ടുണ്ടെന്നും അധികൃതർ വ്യക്‌തമാക്കി. മഞ്ഞുമല തകർന്നുണ്ടായ മിന്നൽപ്രളയത്തിൽ അളകനന്ദ നദി കര കവിഞ്ഞൊഴുകുകയാണ്. ഇതോടെയാണ് കൂടുതൽ ആളുകളെ ദുരന്തം ബാധിച്ചത്.
അപകടത്തിൽ ഏകദേശം 150 പേർ വരെ മരിച്ചതായി സംശയിക്കുന്നുണ്ടെന്ന് ഉത്തരാഖണ്ഡ് ചീഫ് സെക്രട്ടറി വ്യക്‌തമാക്കി. നിലവിൽ രക്ഷാപ്രവർത്തനങ്ങൾക്കായി കര, വ്യോമസേനകൾ സ്‌ഥലത്തുണ്ട്. 2013ൽ സംസ്‌ഥാനത്തുണ്ടായ പ്രകൃതി ദുരന്തത്തിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്റെ മാതൃകയിലാണ് ഇപ്പോൾ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവർ സ്‌ഥിതിഗതികൾ വിലയിരുത്തി സംസ്‌ഥാനത്തെ അധികൃതരുമായി സംസാരിച്ചു.
അപകടത്തിൽ മരിച്ച ആളുകളുടെ കുടുംബത്തിന് 4 ലക്ഷം രൂപ കൈമാറുമെന്ന് മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്തും, പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 2 ലക്ഷം കൈമാറുമെന്ന് കേന്ദ്രവും വ്യക്‌തമാക്കി. ഗുരുതരമായി പരിക്കേറ്റ ആളുകൾക്ക് 50,000 രൂപയുടെ സഹായവും നൽകാൻ തീരുമാനമായി.
Read also : വിദ്യാർഥികൾക്കും അധ്യാപകർക്കും കോവിഡ്; മലപ്പുറത്തെ 2 സ്‌കൂളുകൾ അടച്ചുപൂട്ടി