ലഖ്‌നൗ: ഉത്തർപ്രദേശിൽ ദാരുണ കൊലപാതകങ്ങൾ തുടർകഥയാകുന്നു. 16 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തി. യുപിയിലെ അലിഗഡ് ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ കാണാതായ പെൺകുട്ടിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു. ഫെബ്രുവരി 17ന് സമാനമായ സംഭവം ഉന്നാവയിൽ നടന്നിരുന്നു. വിഷം ഉള്ളിൽ ചെന്ന നിലയിലാണ് ഉന്നാവയിൽ പെൺകുട്ടികളെ പാടത്ത് നിന്ന് കണ്ടെത്തിയത്. ഇവരിൽ രണ്ട് പേർ മരിച്ചു.
ഇതിന് പിന്നാലെയാണ് അലിഗഡിലെ സംഭവം പുറത്ത് വന്നിരിക്കുന്നത്. പെൺകുട്ടിയുടെ മൃതദേഹം പോസ്‌റ്റുമോർട്ടത്തിന് അയച്ച് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്. പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. സംഭവത്തെ തുടർന്ന് രോഷാകുലരായ നാട്ടുകാർ മൃതദേഹം കൊണ്ടുപോകാനെത്തിയ പോലീസ് ഉദ്യോഗസ്‌ഥർക്ക് നേരെ കല്ലെറിഞ്ഞതായി പിടിഐ റിപ്പോർട് ചെയ്‌തു. ആക്രമണത്തിൽ പോലീസ് ഉദ്യോഗസ്‌ഥനായ പ്രണേന്ദ്ര കുമാറിന് പരിക്കേൽക്കുകയും ചെയ്‌തു.
കഴിഞ്ഞ ദിവസം പുല്ല് ശേഖരിക്കാൻ വേണ്ടി പാടത്തേക്ക് പോയ പെൺകുട്ടി ഏറെ നേരമായിട്ടും തിരികെ എത്താത്തതിനെ തുടർന്ന് മാതാപിതാക്കളും നാട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംശയം തോന്നിയവരെ പോലീസ് ചോദ്യം ചെയ്‌ത് വരികയാണ്.
Also Read: സർക്കാരിന്റെ ലക്ഷ്യം കർഷകരുടെ നൻമ മാത്രം; മാറ്റങ്ങൾ ഉൾകൊള്ളാൻ തയാറാവണമെന്ന് മോദി