തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ വർഷത്തിൽ മദ്യ വിൽപനയിലൂടെ നേടിയത് 16,619 കോടിയുടെ വരുമാനമെന്ന് കണക്കുകൾ. ഒരു വർഷം കൊണ്ട് വിറ്റഴിച്ചത് 18 കോടി ലിറ്റർ മദ്യമാണ്. ഒന്നാം പിണറായി സര്ക്കാരിന്റെ കാലത്ത് അഞ്ചു വർഷം കൊണ്ട് 64,619 കോടി രൂപയായിരുന്നു മദ്യത്തിൽ നിന്നുള്ള വരുമാനം. രണ്ടാം പിണറായി സർക്കാർ ഒരു വർഷം പൂർത്തിയാക്കുമ്പോൾ മദ്യവിൽപനയിലും മദ്യഉപഭോഗത്തിലും റെക്കോഡ് വർധനയാണ് രേഖപ്പെടുത്തുന്നത്.
കഴിഞ്ഞ ഒരു വർഷം ബിവറേജസ് ഔട്ട്ലറ്റ് വഴി സർക്കാർ വിറ്റത് 18 കോടി ലിറ്റർ മദ്യമാണ്. ഇതുവഴി സർക്കാരിന് ലഭിച്ച വരുമാനമാണ് 16,619 കോടി രൂപ. 2021 മെയ് മുതൽ ഈ വർഷം മെയ് വരെയുള്ള കണക്കാണിത്. വിദേശ മദ്യത്തിന് പുറമെ കഴിഞ്ഞ വർഷം 7 കോടി 82 ലക്ഷം ലിറ്റർ ബിയറും 12 ലക്ഷം ലിറ്റർ വൈനും വിൽപ്പന നടത്തി.
മേൽപ്പറഞ്ഞ കണക്കു പ്രകാരം പ്രതിദിനം മലയാളി കുടിക്കുന്നതാകട്ടെ അഞ്ച് ലക്ഷം ലിറ്റർ മദ്യവും. വിഷുവും ഈസ്‌റ്ററും ഒന്നിച്ചുവന്നതോടെ ഏപ്രിൽ 13,14 ദിവസങ്ങളിൽ 133 കോടിയുടെ മദ്യവിൽപനയാണ് നടന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് ഏറ്റവും കൂടുതൽ വിൽപന നടന്നത് 2021 ഡിസംബർ മാസമാണ്. 1643 കോടി രൂപയുടെ മദ്യവിൽപനയാണ് ഈ മാസം മാത്രം നടന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
Read Also: ആർ ശ്രീലേഖയ്‌ക്ക് എതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നിയമോപദേശം തേടി പോലീസ്