തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ സുരേന്ദ്രനടക്കം 19 ബിജെപി നേതാക്കളെ സാക്ഷികളാക്കി പോലീസ്. ക്രിമിനൽ സംഘം തട്ടിയെടുത്ത പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു. 22 പേരെ പ്രതികളാക്കിയുള്ള കുറ്റപത്രം നാളെ ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിക്കും. കേസിൽ ആകെ 200 സാക്ഷികളാണുള്ളത്.
പണം കവർന്ന 22 അംഗ ക്രിമിനൽ സംഘത്തിനെതിരെയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയത്. സുരേന്ദ്രനടക്കമുള്ള ബിജെപി നേതാക്കളുടെ മൊഴി കുറ്റപത്രത്തിനൊപ്പം സമർപ്പിക്കും. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്ര ഏജൻസി വരണമെന്നും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളപ്പണകേസ് അന്വേഷിക്കാൻ കേരള പോലീസിന് പരിമിതികളുണ്ടെന്നും കോടതിയെ ബോധിപ്പിക്കും.
അതേസമയം, കവർച്ചാ കേസിൽ ബിജെപി നേതാക്കൾ പ്രതികളാകില്ല. ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടായ മൂന്നരക്കോടി ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്ന വിവരം ഡ്രൈവറുടെ സഹായി മുഖേന ക്രിമിനൽ സംഘം അറിഞ്ഞുവെന്നാണ് കുറ്റപത്രത്തിൽ വ്യക്‌തമാക്കിയിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, തൃശൂർ ജില്ലകളിലെ ക്രിമിനൽ സംഘങ്ങൾ ഈ പണം തട്ടിയെടുക്കാൻ ഒന്നിച്ചെന്നും അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
പ്രതികൾ ഇപ്പോഴും റിമാൻഡിലാണ്. ഞായറാഴ്‌ചക്ക് മുൻപ് കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് കുറ്റപത്രം വേഗത്തിൽ സമർപ്പിക്കുന്നത്. തൃശൂരിലെ പ്രമുഖ അഭിഭാഷകൻ എൻകെ ഉണ്ണികൃഷ്‍ണൻ ആണ് കേസിലെ സ്‌പെഷൽ പ്രോസിക്യൂട്ടർ.
Also Read: അനന്യയുടെ മരണം; വിശദമായ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ