കൽപ്പറ്റ: വയനാട്ടിൽ സ്‌ഫോടക വസ്‌തുക്കൾ പൊട്ടിത്തെറിച്ച് ചികിൽസയിലായിരുന്ന രണ്ടുകുട്ടികൾ മരിച്ചു. രമേശ് ക്വാർട്ടേഴ്‌സിൽ മുരുകന്റെ മകൻ മുരളി (16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്പിൽ ലത്തീഫിന്റെ മകൻ അജ്‌മൽ (14) എന്നിവരാണ് മരിച്ചത്.
ഇവരെ കൂടാതെ സ്‌ഫോടനത്തിൽ പരിക്കേറ്റ കാരക്കണ്ടി ചപ്പങ്ങൽ ജലീലിന്റെ മകൻ ഫെബിൻ ഫിറോസ് (14) ചികിൽസയിൽ തുടരുകയാണ്. സ്‌ഫോടനത്തിൽ മൂന്നുപേർക്കും ഗുരുതരമായ പൊള്ളലേറ്റിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്.
കോട്ടക്കുന്ന് കാരക്കണ്ടിയിൽ ആളൊഴിഞ്ഞ വീടിനോട് ചേർന്നുള്ള കെട്ടിടത്തിൽ വ്യാഴാഴ്‌ചയാണ് സ്‌ഫോടനം നടന്നത്. വെടിമരുന്നാണ് അപകടത്തിന് ഇടയാക്കിയത് എന്നാണ് പ്രാഥമിക നിഗമനം. വിദഗ്‌ധ പരിശോധന നടത്താനായി സ്‌ഥലത്ത് നിന്നും സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സ്‌ഫോടനം നടന്ന സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും പ്രതി ചേർക്കാൻ കഴിഞ്ഞിട്ടില്ല.
മൂന്ന് വർഷത്തോളമായി ഉപയോഗിക്കാതെ കാടുമൂടി കിടക്കുന്ന കെട്ടിടത്തിൽ എവിടെ നിന്നാണ് വെടിമരുന്ന് എത്തിയതെന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വിദേശത്തുള്ള മലപ്പുറം സ്വദേശിയുടെ ഉടമസ്‌ഥതയിലാണ് സ്‌ഫോടനം നടന്ന സ്‌ഥലവും കെട്ടിടവുമുള്ളത്. ബത്തേരി ടൗണിൽ പടക്കശാല നടത്തിയിരുന്നവർ നേരത്തെ ഇവിടെ വാടകക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇവർ രണ്ടുവർഷം മുൻപ് ഈ സ്‌ഥലം വിട്ടുപോയെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Read also: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്; 10 പേർ പിടിയിൽ