ചെന്നൈ: മലയാളി മന്ത്രവാദിയുടെ വാക്കുകൾ കേട്ട് നിധി തേടി 50 അടിയോളം കുഴികുത്തി രണ്ടുപേർക്ക് ദാരുണാന്ത്യം. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. വിഷവായു ശ്വസിച്ചാണ് ഇരുവരും മരിച്ചത്.
വീടിന് പിറകിലെ പറമ്പിൽ നിധിയുണ്ടെന്നാണ് തിരുവള്ളൂർ കോളനിയിലെ മുത്തയ്യയോട് മലയാളിയായ മന്ത്രവാദി പറഞ്ഞത്. ഇതിനെ തുടർന്ന് കഴിഞ്ഞ 6 മാസമായി മുത്തയ്യയുടെ മക്കൾ മറ്റുചിലരുടെ സഹായത്തോടെ പറമ്പിൽ കുഴിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പെയ്‌ത മഴയെ തുടർന്ന് കുഴിയിൽ വെള്ളം നിറഞ്ഞപ്പോൾ മോട്ടോർ വെച്ച് വെള്ളം വറ്റിച്ച ശേഷമാണ് കുഴിയിലിറങ്ങിയത്. ഇതിന് പിന്നാലെയാണ് രണ്ടുപേർ വിഷവായു ശ്വസിച്ച് മരണപ്പെട്ടത്. രഘുപതി (47), നിർമൽ ഗണപതി (19) തുടങ്ങിയവരാണ് മരിച്ചത്.
മുത്തയ്യയുടെ മക്കളായ ശിവമാലൈ, ശിവവേലൻ എന്നിവർ അതീവ ഗുരുതരാവസ്‌ഥയിൽ ചികിൽസയിലാണ്. ഇവരുടെ വീടിന് സമീപത്തു നിന്നും തലയോട്ടികളും മന്ത്രവാദത്തിനായുള്ള സാധനങ്ങളും കണ്ടെടുത്തിട്ടുണ്ട്. നരബലിക്കായുള്ള ശ്രമം നടന്നതായാണ് പോലീസ് സംശയിക്കുന്നത്. സാത്താങ്കുളം ടിഎസ്‌പി ഗോഡ്‌വിൻ ജഗദീഷിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മലയാളിയായ മന്ത്രവാദിക്ക് വേണ്ടിയും തിരച്ചിൽ തുടരുകയാണ്.
Read also: രാജ്യ സുരക്ഷക്ക് ഭീഷണി; മെഹ്‌ബൂബ മുഫ്‌തിക്ക് പാസ്‌പോർട്ട് നിഷേധിച്ചു