ന്യൂഡെൽഹി: ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെയും കൊണ്ട് നാളെ 22 വിമാനങ്ങൾ എത്തുമെന്ന് വ്യക്‌തമാക്കി കേന്ദ്രമന്ത്രി വി മുരളീധരൻ. റഷ്യ ആക്രമണം ശക്‌തമാക്കിയ ഖാർകീവിലും സുമിയിലും ഉള്ളവരെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും, രക്ഷാദൗത്യം വിജയകരമായി തന്നെയാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ഇന്ത്യ ഒഴികെയുള്ള മറ്റൊരു രാജ്യവും ഒഴിപ്പിക്കൽ നടത്തിയിട്ടില്ലെന്നും വി മുരളീധരൻ വ്യക്‌തമാക്കി.
യുക്രൈനിൽ നിലവിൽ റഷ്യ നടത്തുന്ന അധിനിവേശം 8ആം ദിവസവും തുടരുകയാണ്. ഇതിന്റെ പശ്‌ചാത്തലത്തിൽ യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ റഷ്യൻ അതിർത്തി വഴി ഒഴിപ്പിക്കാൻ റഷ്യ സമ്മതിച്ചിരുന്നു. അതിനാൽ തന്നെ ഖാർകീവിൽ നിന്നും ദൈർഘ്യം കുറഞ്ഞ പാതയിലൂടെ ഇന്ത്യക്കാരെ റഷ്യയിൽ എത്തിക്കാനാണ് നീക്കം നടത്തുന്നത്.
അതേസമയം യുക്രൈൻ തലസ്‌ഥാനമായ കീവിലും പ്രധാന നഗരമായ ഖാർകീവിലും നിലവിൽ റഷ്യൻ സൈന്യം ശക്‌തമായ ആക്രമണമാണ് നടത്തുന്നത്. നിരവധി ആളുകൾക്കാണ് ഇവിടെ ആക്രമണത്തെ തുടർന്ന് ജീവൻ നഷ്‌ടമായത്. യുക്രൈൻ- റഷ്യ രണ്ടാംഘട്ട ചർച്ച ഇന്ന് നടക്കും. പോളണ്ട് -ബെലാറസ് അതിർത്തിയിലാണ് ചർച്ച നടക്കുക.
Read also: കെ റെയിൽ വിരുദ്ധ കോൺഗ്രസ് ജനകീയ പ്രക്ഷോഭം മാർച്ച് ഏഴിന്