ന്യൂഡല്‍ഹി: ഇന്ത്യയിലെ 1,350 ജയിലുകളില്‍ 26 ശതമാനവും കോവിഡ് വ്യാപന ഭീഷണി നേരിടുന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ വൈറസ് പടര്‍ന്നതിന് ശേഷം ഭൂരിഭാഗം ജയിലുകളിലും കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ ജയിലുകളിലെ അവസ്ഥ മോശമാണെന്നും രോഗികളുടെ എണ്ണം വര്‍ധിച്ചു കൊണ്ടിരിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
25 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ആകെ 1,350 ജയിലുകളാണ് രാജ്യത്തുള്ളത്. ഇതില്‍ 351 ജയിലുകളിലും ഓഗസ്റ്റ് 31 വരെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന് എന്‍സിഎടി (നാഷണല്‍ ക്യാമ്പെയ്ന്‍ എഗയ്ന്‍സ്റ്റ് ടോര്‍ച്ചര്‍) അറിയിച്ചു. ഈ ജയിലുകളില്‍ തടവുകാരുടെ എണ്ണം കൂടുതലാണെന്നും എന്‍സിഎടി കൂട്ടിച്ചേര്‍ത്തു.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബൃൂറോയുടെ കണക്കുകള്‍ അനുസരിച്ച് കോവിഡ് റിപ്പോര്‍ട്ട് ചെയ്ത 52 ജയിലുകളിലെ ആള്‍ക്കാരുടെ എണ്ണം 101 ശതമാനത്തില്‍ നിന്ന് 312 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ജയിലുകളിലെ തിരക്കാണ് കോവിഡ് വ്യാപനം രൂക്ഷമാക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. മുംബൈ സെന്‍ട്രല്‍ ജയിലിലും ഡല്‍ഹിയിലെ തിഹാര്‍ ജയിലിലും തടവുകാരുടെ എണ്ണം അനുവദനീയ ശേഷിയുടെ മൂന്നിരട്ടിയാണ്. രോഗബാധിതരായ തടവുകാരുടെ എണ്ണവും ഇവിടങ്ങളില്‍ വളരെ കൂടുതലാണ്.
ജയിലുകളില്‍ രോഗവ്യാപനം തടയുന്നതിനായി പല സംസ്ഥാനങ്ങളിലെയും സര്‍ക്കാരുകള്‍ താല്‍കാലിക ജയിലുകളിലെ തടവുകാര്‍ക്ക് ക്വാറന്റീന്‍, നിര്‍ബന്ധിത കോവിഡ് പരിശോധന, ഗുരുതരമല്ലാത്ത കുറ്റങ്ങള്‍ക്ക് അറസ്റ്റിലായ കുറ്റവാളികളെ മോചിപ്പിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചിരുന്നു. എല്ലാ ജയിലുകളും അടച്ചിരിക്കുകയാണ്. ഒരു മാസത്തോളം നാട്ടിലേക്ക് പോകാന്‍ ഉദ്യോഗസ്ഥരെ അനുവദിച്ചിരുന്നില്ല എന്ന് മഹാരാഷ്ട്ര ജയില്‍ മേധാവി ഷാഹു ഡാരടെ പറഞ്ഞു. 78 താല്‍കാലിക ജയിലുകളാണ് ഉണ്ടാക്കിയത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളില്‍ 11,000 തടവുകാരെ വിട്ടയച്ചു. 26,000 തടവുകാരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയെന്നും ഇതില്‍ 9 ശതമാനം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ജയിലുകളില്‍ അതിവേഗത്തില്‍ രോഗം പടരുന്നുണ്ടെന്നും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സംസ്ഥാനങ്ങള്‍ കോവിഡ് കേസുകളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ മടി കാണിക്കുന്നുവെന്നും ഇത് കാരണം രോഗവ്യാപനത്തിന് വേണ്ട നടപടികളെ തടയുന്നെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.