കൊച്ചി: ആലുവയിൽ നിന്ന് കാണാതായ സംഭവത്തിൽ 12 വയസുകാരിയുടെ കൂടെയുണ്ടായിരുന്ന ആൺ സുഹൃത്തിനെതിരെ ഗുരുതര വകുപ്പുകൾ ചുമത്തും. ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ പെൺകുട്ടിയെ അങ്കമാലിയിൽ നിന്നാണ് കണ്ടെത്തിയത്. ഈ സമയം കുട്ടിക്കൊപ്പം ഉണ്ടായിരുന്ന യുവാവ് കാമുകനാണെന്നാണ് പോലീസ് പറയുന്നത്.
മുർഷിദാബാദ് സ്വദേശിയായ യുവാവുമായി പെൺകുട്ടിക്ക് രണ്ടുവർഷത്തെ പരിചയം ഉണ്ടെന്നാണ് വിവരം. പെൺകുട്ടിക്ക് പ്രായപൂർത്തിയാവാത്തതിനാൽ യുവാവിനെതിരെ പോക്‌സോ ഉൾപ്പടെ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. ഇന്നലെ കസ്‌റ്റഡിയിൽ എടുത്ത യുവാവിനെ കോടതിയിൽ ഹാജരാക്കും. പെൺകുട്ടിക്ക് കൗൺസിലിങ് നൽകാനുള്ള നടപടികളിലേക്കും പോലീസ് ഇന്ന് കടക്കും.
ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് എടയപ്പുറത്ത് നിന്ന് അതിഥി തൊഴിലാളിയുടെ 12 വയസുള്ള മകളെ കാണാതാവുന്നത്. കടയിൽ സാധനം വാങ്ങാൻ പോയ പെൺകുട്ടി ആറുമണി കഴിഞ്ഞിട്ടും തിരിച്ചുവന്നില്ല. പിന്നാലെ രക്ഷിതാക്കൾ ആലുവ ഈസ്‌റ്റ് പോലീസ് സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ രാത്രി ഒമ്പത് മണിയോടെയാണ് അങ്കമാലിയിൽ നിന്ന് കാമുകനും മറ്റൊരാൾക്കും ഒപ്പം പെൺകുട്ടിയെ കണ്ടെത്തിയത്.
അങ്കമാലിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഇടത്തുനിന്നാണ് കുട്ടിയെ കണ്ടുകിട്ടിയത്. ഇരുവരും ബംഗാൾ സ്വദേശികളാണ്. മാതാപിതാക്കൾ പരിസരങ്ങളിൽ അന്വേഷിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് പെൺകുട്ടി നടന്നു പോകുന്നതിന്റെയും രണ്ടുപേർ പെൺകുട്ടിയെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ ലഭിച്ചിരുന്നു.
അതിനിടെ, രക്ഷിതാക്കൾ പരാതി കൊടുക്കുന്നതിന് മുമ്പായി തന്നെ പെൺകുട്ടി തന്നോടൊപ്പം ഉണ്ടെന്ന് സുഹൃത്ത് മാതാവിന്റെ ബന്ധുവിനെ ഫോണിൽ അറിയിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. സുഹൃത്ത് വിളിച്ച മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പോലീസ് അങ്കമാലിയിൽ എത്തിയത്.
ഒരുമാസം മുമ്പാണ് പെൺകുട്ടി ബംഗാളിൽ നിന്നും ആലുവയിൽ എത്തിയത്. എടയപ്പുറം ജമാഅത്ത് ഹാളിന് സമീപത്തെ വാടകവീട്ടിലാണ് കുട്ടിയുടെ കുടുംബം താമസിക്കുന്നത്. ഇവിടെ തുടരാൻ താൽപര്യം ഇല്ലാത്തതിനാൽ കൊൽക്കത്തയിലേക്ക് തിരിച്ചുപോകാനായിരുന്നു ഇരുവരുടെയും പദ്ധതിയെന്നാണ് വിവരം.
Most Read| മദ്യനയക്കേസ്; ഇടക്കാല ജാമ്യം നീട്ടി നൽകണം- കെജ്‌രിവാൾ സുപ്രീം കോടതിയിൽ