മുംബൈ: ശിവസേന നേതാവും മഹാരാഷ്‌ട്ര നഗരവികസന മന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ ഉൾപ്പടെ ശിവസേനയുടെ 26 എംഎൽഎമാരെ ‘കാൺമാനില്ല’. ഇവരെ ഫോണിൽ ബന്ധപ്പെടാനാകുന്നില്ല. ഇവിടെ അധികാരം പിടിക്കാനുള്ള ബിജെപിയുടെ ‘ഓപ്പറേഷൻ താമര’യാണ് നടക്കുന്നതെന്നാണ് വിവരം.
എംഎൽഎമാർ സൂറത്തിലെ ലേ മെറിഡിയൻ ഹോട്ടലിലാണ് ഉള്ളത് എന്നാണ് റിപ്പോർട്. ഇവിടെ ഗുജറാത്ത് പോലീസ് സുരക്ഷ ശക്‌തമാക്കി. ആരെയും ഹോട്ടലിനകത്തേക്ക് കടത്തിവിടുന്നില്ല. ഗുജറാത്തിലെ ആഭ്യന്തരസഹമന്ത്രി ഹർഷ് സാംഗ്‌വി, ഗുജറാത്ത് ബിജെപി സംസ്‌ഥാന അധ്യക്ഷൻ സിആർ പാട്ടീൽ എന്നിവരും ശിവസേന എംഎൽഎമാർ താമസിക്കുന്ന ആഡംബര ഹോട്ടലിലുണ്ട് എന്നാണ് പുറത്ത് വരുന്ന വിവരം. ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ട് മണിയോടെ ഷിൻഡെ സൂററ്റിൽ നിന്ന് മാദ്ധ്യമങ്ങളെ അഭിസംബോധന ചെയ്‌തേക്കും.
- താനാജി സാവന്ത്
- ബാലാജി കല്യാൺകർ
- പ്രകാശ് ആനന്ദ് റാവു അബിത്കർ
- ഏക്‌നാഥ് ഷിൻഡെ
- അബ്‌ദുൾ സത്താർ
- സഞ്ജയ് പാണ്ഡുരംഗ്
- ശ്രീനിവാസ് ഒനേഗ
- മഹേഷ് ഷിൻഡെ
- സഞ്‌ജയ് റായ്‌മുൽക്കർ
- വിശ്വനാഥ് ഭോർ
- സന്ദീപൻ റാവു ഭൂംരെ
- ശാന്താറാം മോർ
- രമേഷ് ബോർനാരെ
- അനിൽ ബാബർ
- ചിൻമൻറാവു പാട്ടീൽ
- ശംഭുരാജ് ദേശായി
- മഹേന്ദ്ര ദൽവി
- ഷഹാജി പാട്ടീൽ
- പ്രദീപ് ജയ്സ്വാൾ
- മഹേന്ദ്ര തോർവെ
- കിഷോർ പാട്ടീൽ
- ഗ്യാൻരാജ് ചൗഗുലെ
- ബാലാജി കിനികർ
- ഭരത്‌ഷേത് ഗോഗവാലെ
- സഞ്‌ജയ് ഗെയ്‌ക്‌വാദ്
- സുഹാസ് കാണ്ഡെ എന്നിവരാണ് ഹോട്ടലിൽ ഉള്ളത് എന്നാണ് വിവരം.
എംഎൽഎമാരുടെ ‘തിരോധാന’ത്തോടെ മഹാരാഷ്‌ട്രയിൽ മഹാ വികാസ് അഖാഡി സഖ്യ ഭരണം തുലാസിലായി. മഹാരാഷ്‌ട്രയിൽ രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെ വീട്ടിൽ എത്തിയിട്ടുണ്ട്.
ബിജെപിയുമായുള്ള സഖ്യം ഉപേക്ഷിച്ച ശിവസേനയുടെ നാളുകൾ എണ്ണപ്പെട്ടുവെന്ന് ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി കേശവ് മൗര്യ പ്രതികരിച്ചു. ” മഹാരാഷ്‌ട്രയിൽ ബിജെപിയുടെ താമര വിരിയുന്നു, സഖ്യം വിട്ട് (ബിജെപിയുമായുള്ള) ഏകോപനമില്ലാത്ത എൻസിപിയുടെയും കോൺഗ്രസിന്റെയും മടിത്തട്ടിൽ ഇരുന്ന ശിവസേനയുടെ ദിവസങ്ങൾ എണ്ണപ്പെട്ടുകഴിഞ്ഞു,”- കേശവ് പ്രസാദ് മൗര്യ പറഞ്ഞു.
ആവശ്യമെങ്കിൽ മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി അവകാശവാദം ഉന്നയിക്കുമെന്ന് ബിജെപി നേതാവ് പ്രവീൺ ദാരേക്കർ പ്രതികരിച്ചു. “മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് ശരിയായത് എന്തും ചെയ്യും. അധികാരത്തേക്കാൾ അവരുടെ താൽപ്പര്യമാണ് പ്രധാനം. സംസ്‌ഥാനത്തിന് വേണ്ടി ആവശ്യമെങ്കിൽ, മഹാരാഷ്‌ട്രയിൽ സർക്കാർ രൂപീകരിക്കാൻ ബിജെപി ഉടൻ അവകാശവാദം ഉന്നയിക്കും,” പ്രവീൺ ദാരേക്കർ പറഞ്ഞു.
“സബാഷ് ഏക്‌നാഥ് ജി, നിങ്ങൾ ശരിയായ സമയത്ത് ശരിയായ തീരുമാനമെടുത്തു,”- ബിജെപിയുടെ നാരായൺ റാണെ ട്വീറ്റ് ചെയ്‌തു.
शाब्बास एकनाथजी योग्य वेळी योग्य निर्णय घेतलास, नाही तर लवकरच तुझा आनंद दिघे झाला असता.
— Narayan Rane (@MeNarayanRane) June 21, 2022
അതേസമയം, മഹാരാഷ്‌ട്രയിൽ സംസ്‌ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപിയുടെ പാഴ് ശ്രമമാണ് നടക്കുന്നതെന്ന് ശിവസേന കുറ്റപ്പെടുത്തി. മധ്യപ്രദേശോ രാജസ്‌ഥാനോ അല്ല മഹാരാഷ്‌ട്രയെന്ന് ബിജെപി ഓർക്കണമെന്ന് ശിവ സേനാ നേതാവ് സഞ്‌ജയ് റാവത്ത് പ്രതികരിച്ചു.
Most Read: ‘നന്ദി മമത…’; രാഷ്‌ട്രപതി സ്‌ഥാനാർഥി യശ്വന്ത് സിൻഹ?