ന്യൂഡെൽഹി: രാഷ്‌ട്രപതി തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥിയെ തീരുമാനിക്കുന്നതിനായി പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേരാനിരിക്കെ സ്‌ഥാനാർഥിത്വം സംബന്ധിച്ച് സൂചന നൽകി തൃണമൂൽ കോൺഗ്രസ് (ടിഎംസി) നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. ജൂലൈയിൽ നടക്കുന്ന രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് സ്‌ഥാനാർഥിയായി തൃണമൂൽ കോൺഗ്രസ് തന്റെ പേര് തീരുമാനിച്ചതായാണ് യശ്വന്ത് സിൻഹയുടെ ട്വീറ്റ് സൂചന നൽകുന്നത്.
പ്രതിപക്ഷ ഐക്യത്തിനായി പ്രവർത്തിക്കാൻ ‘പാർട്ടിയിൽ നിന്ന് മാറിനിൽക്കണ’മെന്ന് യശ്വന്ത് സിൻഹ ട്വീറ്റിൽ പറഞ്ഞു. സിൻഹ തന്റെ രാജിക്കത്ത് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിക്ക് അയച്ചതായി എൻഡിടിവി റിപ്പോർട് ചെയ്യുന്നു.
“ടിഎംസിയിൽ മമതാജി എനിക്ക് നൽകിയ ബഹുമാനത്തിനും അന്തസ്സിനും ഞാൻ അവരോട് നന്ദിയുള്ളവനാണ്. വലിയൊരു ദേശീയ ലക്ഷ്യത്തിനായി, പ്രതിപക്ഷ ഐക്യത്തിന് വേണ്ടി പ്രവർത്തിക്കാൻ പാർട്ടിയിൽ നിന്ന് മാറിനിൽക്കേണ്ട സമയം വന്നിരിക്കുന്നു. അവർ ഈ നടപടി അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്, ”- അദ്ദേഹം ട്വീറ്റ് ചെയ്‌തു.
എൻസിപി നേതാവ് ശരദ് പവാർ, ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുള്ള, മുൻ പശ്‌ചിമ ബംഗാൾ ഗവർണർ ഗോപാൽകൃഷ്‌ണ ഗാന്ധി എന്നിവരുടെ പേരുകൾ പ്രതിപക്ഷ സ്‌ഥാനാർഥിയായി മുഴങ്ങിക്കേട്ടുവെങ്കിലും മൂവരും വാഗ്‌ദാനം നിരസിക്കുകയായിരുന്നു. അതിനു ശേഷമാണ് ഇപ്പോൾ യശ്വന്ത് സിൻഹ സ്‌ഥാനാർഥി ആയേക്കുമെന്ന സൂചന വരുന്നത്.
മൂന്നാമത്തെ ചോയ്‌സ് ആയിരുന്ന ഗോപാൽകൃഷ്‌ണ ഗാന്ധിയും സ്‌ഥാനാർഥി ആവാൻ വിസമ്മതിച്ചതോടെ യശ്വന്ത് സിൻഹയുടെ പേര് പ്രതിപക്ഷ പാർട്ടികൾ ചർച്ച ചെയ്‌തതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ബിജെപി നേതാവും കേന്ദ്ര മന്ത്രിയും ആയിരുന്ന യശ്വന്ത് സിൻഹ 2018ൽ ആണ് പാർട്ടി വിട്ടത്. പിന്നീട് 2021ൽ തൃണമൂൽ കോൺഗ്രസിൽ ചേർന്ന യശ്വന്ത് സിൻഹ പാർട്ടിയുടെ വൈസ് പ്രസിഡണ്ടായി നിയമിതനായി.
പുതിയ രാഷ്‌ട്രപതിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികൾ ജൂൺ 15ന് ആരംഭിച്ചു. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 29 ആണ്. ആവശ്യമെങ്കിൽ വോട്ടെടുപ്പ് ജൂലൈ 18നും വോട്ടെണ്ണൽ ജൂലൈയിലും നടക്കും.
I am grateful to Mamataji for the honour and prestige she bestowed on me in the TMC. Now a time has come when for a larger national cause I must step aside from the party to work for greater opposition unity. I am sure she approves of the step.
— Yashwant Sinha (@YashwantSinha) June 21, 2022
Most Read: അഗ്‌നിപഥിനെതിരായ പ്രതിഷേധങ്ങൾ രാഷ്‌ട്രീയ പ്രേരിതം; കേന്ദ്രമന്ത്രി വികെ സിംഗ്