തിരുവനന്തപുരം: കൊടകര കുഴപ്പണ കേസിൽ ബിജെപിയെ വെട്ടിലാക്കി ധർമ്മരാജന്റെ മൊഴി. കവർച്ച ചെയ്യപ്പെട്ട 3.5 കോടി തന്റേതല്ലെന്ന് പണം കൊണ്ടുവന്ന ധർമ്മരാജൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ബിജെപി നേതാക്കളുടെ നിർദ്ദേശപ്രകാരം കൊണ്ടു വന്ന പണമാണെന്നും തന്റേതാണെന്ന് കോടതിയിൽ ഹരജി നൽകിയത് പരപ്രേരണ മൂലമാണെന്നുമാണ് ധർമ്മരാജൻ അന്വേഷണ സംഘത്തിന് നൽകിയ മൊഴി.
3.5 കോടി രൂപയുടെ രേഖകൾ തന്റെ പക്കലില്ല. അതിനാലാണ് കോടതിയിൽ രേഖകൾ ഹാജരാക്കാതിരിക്കുന്നത് എന്നും അന്വേഷണ സംഘത്തിന് മുന്നിൽ ധർമ്മരാജൻ വ്യക്‌തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പിന് മുന്നോടിയായി 40 കോടി രൂപയുടെ കള്ളപ്പണം ബിജെപി കേരളത്തിൽ എത്തിച്ചെന്ന് കൊടകര കേസിന്റെ കുറ്റപത്രം. ഇങ്ങനെ എത്തിച്ച പണം കൊടകരയിൽ മാത്രമല്ല സേലത്തും കവർച്ച ചെയ്യപ്പെട്ടു. സേലത്ത് നാലരക്കോടി രൂപയാണ് തട്ടിയെടുത്തത്.
2021 മാർച്ച് ഒന്നിനും മാർച്ച് 26നും മധ്യേയാണ് ബിജെപി കേരളത്തിലേക്ക് 40 കോടി രൂപ എത്തിച്ചത്. മാർച്ച് അഞ്ചിനും ഏപ്രിൽ അഞ്ചിനും ഇടയിൽ കേരളത്തിലെ ബിജെപി നേതാക്കൾക്ക് തുക കൈമാറി. ഹവാല ഏജന്റുമാർ വഴിയും കൊടകര കേസിലെ പരാതിക്കാരനായ ധർമരാജൻ മുഖേനയുമാണ് ഈ പണം എത്തിച്ചതെന്ന് കൊടകര കേസിന്റെ കുറ്റപത്രത്തിൽ പോലീസ് വ്യക്‌തമാക്കിയിട്ടുണ്ട്. അനധികൃതമായി കർണാടകയിൽ നിന്ന് കൊണ്ടുവന്ന പണമാണിതെന്ന് പോലീസ് കുറ്റപത്രത്തിൽ പറയുന്നു.
Most Read: പെഗാസസ്; അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹരജി