കാസർഗോഡ്: വിവിധ സ്‌കൂളുകളിൽ നിന്ന് ലഭിച്ച കണക്കുകൾ പ്രകാരം ജില്ലയിൽ ഓൺലൈൻ പഠന സൗകര്യമില്ലാത്തത് 3,129 കുട്ടികൾക്ക്. വിദ്യാർഥികളുടെ പഠനഭാവിയെ അനിശ്‌ചിതത്വത്തിലാക്കുന്ന ഈ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ഉപസമിതി രൂപീകരിക്കാൻ വകുപ്പ് മേധാവികളുടെ അവലോകന യോഗം തീരുമാനിച്ചു.
ഓൺലൈൻ സൗകര്യമില്ലാത്തതിനാൽ ഒരു വിദ്യാർഥിയുടെയും പഠനം മുടങ്ങില്ലെന്ന് അവലോകന യോഗം ഉറപ്പ് നൽകി. കേബിൾ ടിവി സൗകര്യമില്ലാത്ത വിദ്യാർഥികൾക്ക് കേബിൾ ഓപ്പറേറ്റർമാരുമായി ബന്ധപ്പെട്ട് ക്‌ളാസുകൾ കാണാൻ സംവിധാനമൊരുക്കും. വൈദ്യുതി ഇല്ലാതെ ബുദ്ധിമുട്ടുന്ന 136 കുട്ടികളുടെ വീടുകളിലേക്ക് വൈദ്യുതി എത്തിക്കും. ടിവി റീചാർജ് ചെയ്യാനാകാതെ ബുദ്ധിമുട്ടുന്ന 436 കുട്ടികളുടെ പ്രശ്‌നങ്ങൾക്കും പരിഹാരം കാണും. ഇതിനായി ടിവി മുഖേന ഫ്രീ ചാനലുകളിൽ ഉൾപ്പെടുത്തി ക്‌ളാസുകൾ കാണാൻ സൗകര്യമൊരുക്കും.
ആദിവാസി മേഖലയിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഒന്ന് മുതൽ നാല് വരെയുള്ള വിദ്യാർഥികളെ വിവിധ ഇടങ്ങളിലെ പൊതുപഠന കേന്ദ്രങ്ങളിൽ എത്തിച്ച് ക്‌ളാസുകൾ നൽകും. 5 മുതൽ 9 വരെ ക്‌ളാസുകളിലെ കുട്ടികൾക്ക് ടാബുകളും 10 മുതൽ 12 വരെ ക്‌ളാസുകളിൽ ബുദ്ധിമുട്ടുന്ന കുട്ടികൾക്ക് ലാപ്‌ടോപുകളും വിതരണം ചെയ്യുന്നതിന് ശ്രമങ്ങൾ നടത്താനും യോഗം തീരുമാനിച്ചു.
Also Read: കേരളത്തിൽ നിന്നുള്ളവർക്ക് വീണ്ടും കടുത്ത യാത്രാനിയന്ത്രണം ഏർപ്പെടുത്തി കർണാടക