കോഴിക്കോട് : കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടയിൽ ജില്ലയിൽ ഡെങ്കിപ്പനിയും പടരുന്നു. 37 പേർക്കാണ് ഈ മാസം മാത്രം ജില്ലയിൽ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. ഇതിന് പുറമെ എലിപ്പനി കേസുകളും ജില്ലയുടെ പല ഭാഗങ്ങളിൽ റിപ്പോർട് ചെയ്യുന്നുണ്ട്. നിലവിലത്തെ സാഹചര്യത്തിൽ രോഗവ്യാപനം രൂക്ഷമാകാതിരിക്കാൻ ആളുകൾ കർശന ജാഗ്രത പുലർത്തണമെന്ന് അധികൃതർ വ്യക്‌തമാക്കി.
ജില്ലയിലെ മണിയൂർ മേഖലയിലാണ് നിലവിൽ ഡെങ്കിപ്പനി പടരുന്നത്. ഇവിടെ ഇതുവരെ 33 കേസുകളാണ് ആകെ റിപ്പോർട് ചെയ്‌തത്. കൂടാതെ ചോറോഡ് മേഖലയിൽ 11 പേർക്കും ഇതുവരെ ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. നിലവിൽ സംസ്‌ഥാനത്ത് തന്നെ കോവിഡ് പോസിറ്റിവിറ്റി ഏറ്റവും ഉയർന്ന ജില്ലയാണ് കോഴിക്കോട്. ഈ സാഹചര്യത്തിൽ ഡെങ്കിപ്പനി കൂടി വ്യാപകമായാൽ സ്‌ഥിതിഗതികൾ രൂക്ഷമാകും.
2 പേർക്കാണ് ജില്ലയിൽ ഇതുവരെ എലിപ്പനി സ്‌ഥിരീകരിച്ചത്. ഇത് കൂടാതെ 2 പേർക്ക് ഷിഗല്ല സ്‌ഥിരീകരിക്കുകയും, ഷിഗല്ല സംശയിക്കുന്ന 2 പേർ നിരീക്ഷണത്തിൽ കഴിയുകയും ചെയ്യുകയാണ്. ഡെങ്കിപ്പനി കൂടുതൽ ആളുകളിൽ സ്‌ഥിരീകരിക്കുന്ന സാഹചര്യത്തിൽ നാളെ ജില്ലയിൽ ഡ്രൈ ഡേ ആയി ആചരിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്‌തമാക്കി. കൂടാതെ രോഗവ്യാപനം ഒഴിവാക്കുന്നതിനായി വെള്ളം കെട്ടി നിന്ന് കൊതുകുകള്‍ വളരുന്ന സാഹചര്യം ഒഴിവാക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നൽകി.
Read also : കോവിഡ് വ്യാപനം; പശ്‌ചിമ ബംഗാളില്‍ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചു