പാലക്കാട് : ജില്ലയിൽ ഭവാനിക്ക് സമീപം അപ്പക്കൂടലിൽ തൊഴിലാളിയെ വെട്ടിക്കൊന്ന സംഭവത്തിൽ 4 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. അപ്പക്കൂടൽ സ്വദേശി സതീഷ് കുമാർ(30) ആണ് കൊല്ലപ്പെട്ടത്. ഇയാൾ ജോലി ചെയ്‌തിരുന്ന സ്‌ഥാപനത്തിന്റെ മുതലാളിയായ മണികണ്‌ഠൻ(40), ആനന്ദപഭു(29), സൂര്യകുമാർ(36), വെങ്കിടാചലപതി(43) എന്നിവരാണ് അറസ്‌റ്റിലായത്. രണ്ട് ദിവസങ്ങൾക്ക് മുൻപാണ് കേസിനാസ്‌പദമായ സംഭവം.
പ്രതിയായ മണികണ്‌ഠന്റെ സ്‌ഥാപനത്തിൽ വർഷങ്ങളായി ജോലി ചെയ്‌തിരുന്ന ആളാണ് കൊല്ലപ്പെട്ട സതീഷ് കുമാർ. കഴിഞ്ഞ രണ്ടാഴ്‌ച മുൻപ് ഇരുവരും ജോലിസംബന്ധമായി വാക്കേറ്റത്തിലെത്തി. തുടർന്ന് സതീഷ് കുമാറിനെ ജോലിയിൽ നിന്നും പിരിച്ചുവിടുകയും ചെയ്‌തു. പിന്നീട് ഇരുവരും തമ്മിൽ ഫോണിലൂടെയും വാക്കേറ്റം തുടർന്നു. അതിന് പിന്നാലെയാണ് വൈരാഗ്യം തീർക്കാനായി മണികണ്‌ഠനും മറ്റ് മൂന്ന് പേരും സതീഷ് കുമാർ താമസിക്കുന്ന സ്‌ഥലത്തെത്തി അരിവാൾ കൊണ്ട് തലക്ക് വെട്ടിയത്. തുടർന്ന് നാല് പേരും രക്ഷപെടുകയായിരുന്നു.
തലക്ക് വെട്ടേറ്റ സതീഷിനെ തുടർന്ന് നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ അപ്പക്കൂടൽ പോലീസ് കേസെടുത്തു. തുടർന്ന് രണ്ട് ദിവസത്തെ അന്വേഷണത്തിന് ഒടുവിലാണ് പ്രതികൾ പിടിയിലായത്. നിലവിൽ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തിരിക്കുകയാണ്.
Read also : മുസ്‌ലിം ലീഗ് സ്‌ഥാനാർഥി പട്ടിക ഒരാഴ്‌ചക്കകം; കുഞ്ഞാലിക്കുട്ടി