താമരശ്ശേരി: സ്‌ഥലത്തിന്റെ ആധാരം, പട്ടയം അടക്കമുള്ള രേഖകൾ കൈവശം ഉണ്ടെങ്കിലും സ്വന്തം ഭൂമിയിൽ അന്യരെ പോലെ ജീവിക്കുകയാണ് കട്ടിപ്പാറ പഞ്ചായത്തിലെ നിരവധി കുടുംബങ്ങൾ. പഞ്ചായത്തിലെ വട്ടച്ചുഴലി, രണ്ടുകണ്ടി പ്രദേശത്തെ 44 കുടുംബങ്ങളാണ് കൈവശ ഭൂമിയിൽ ആശങ്കയോടെ ജീവിക്കുന്നത്. നിലവിൽ ഭൂമിയുടെ നികുതി സ്വീകരിക്കാത്തതാണ് ഈ കുടുംബങ്ങളെ പ്രതിസന്ധിയിലാക്കുന്നത്.
റവന്യൂ വകുപ്പ് സർവേ നടത്തി ഈ പ്രദേശം പുഴ പുറമ്പോക്കായി രേഖപെടുത്തിയതിനെ തുടർന്നാണ് ഇവരുടെ നികുതി അടക്കമുള്ള ക്രയവിക്രയങ്ങൾ തടസത്തിലായത്. നിലവിൽ വിവാഹം, വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്ന് ഭൂമിയുടെ ആധാരം വെച്ച് വായ്‌പ പോലും തരപ്പെടുത്താൻ പറ്റാത്ത അവസ്‌ഥയിലാണിവർ. നികുതി രസീത് ഇല്ലാത്തത് കാരണം സർക്കാരിന്റെയും പഞ്ചായത്തിന്റെയും പല ആനുകൂല്യങ്ങളും ഇവർക്ക് നിഷേധിക്കപ്പെട്ടിട്ടും ഉണ്ട്.
വട്ടച്ചുഴലിയിൽ 31 കുടുംബങ്ങളും രണ്ടുകണ്ടിയിൽ 13 കുടുംബങ്ങളുമാണ് സർക്കാരിന്റെ കാരുണ്യത്തിനായി കാത്തുനിൽക്കുന്നത്. 2014 മുതലാണ് ഇവരുടെ ഭൂമി സംബന്ധിച്ചുള്ള ക്രയവിക്രയങ്ങൾ തടസപ്പെട്ട് തുടങ്ങിയത്. ആധാരം, പട്ടയം ഉൾപ്പടെയുള്ള രേഖകളുമായി ഭൂമി വിലയ്ക്ക് വാങ്ങി താമസമാക്കിയതാണ് ഈ കുടുംബങ്ങൾ. ഇവരിൽ ഭൂരിഭാഗം പേർക്കും നാലും അഞ്ചും സെന്റ് സ്‌ഥലം മാത്രമാണുള്ളത്.
ജനപ്രതിനിധികളുടെ നേതൃത്വത്തിൽ സർക്കാരിന് ഒട്ടേറെ നിവേദനം നൽകിയിട്ടും ഈ പ്രദേശത്തുള്ളവരുടെ ഭൂമി സംബന്ധമായ പ്രശ്‌നത്തിന് ഇപ്പോഴും പരിഹാരമായില്ല. പ്രദേശങ്ങളിലെ നിരവധി കുടുംബങ്ങളാണ് ഇവിടെ ആശങ്കയോടെ ജീവിക്കുന്നത്. ഭൂമി തങ്ങളിൽ നിന്ന് കൈവിട്ടു പോകുമെന്ന ആധിയിലാണ് ഇവർ.
Read Also: ജീവക്കാർക്ക് ഇടയിൽ കോവിഡ് വ്യാപനം രൂക്ഷം; ബത്തേരി ഡിപ്പോ പ്രതിസന്ധിയിൽ