തിരുവനന്തപുരം: സംസ്‌ഥാനത്ത് 44 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചു. ഇതിൽ 10 പേർ ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. 27 പേർ ലോറിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്നവരും. സ്‌ഥിരീകരിച്ച കേസുകളിൽ ഏഴെണ്ണം സമ്പർക്ക രോഗബാധയാണ്.
അതീവ ജാഗ്രതയില്ലെങ്കിൽ രോഗവ്യാപനം അതി തീവ്രമാകുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് മുന്നറിയിപ്പ് നൽകി. സംസ്‌ഥാനത്ത് ഇതുവരെ 107 ഒമൈക്രോൺ കേസുകളാണ് സ്‌ഥിരീകരിച്ചിട്ടുള്ളത്. ഹൈറിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള 41 യാത്രക്കാർക്കും ലോറിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള 52 പേർക്കും രോഗം സ്‌ഥിരീകരിച്ചു.
യുഎഇയിൽ നിന്ന് എത്തിയ യാത്രക്കാരിലാണ് എറ്റവും കൂടുതൽ ഒമൈക്രോൺ കേസുകൾ റിപ്പോർട് ചെയ്‌തത്. യുഎഇയിൽ നിന്നെത്തിയ 29 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. യുകെയിൽ നിന്നെത്തിയ 23 പേർക്കും രോഗം സ്‌ഥിരികരീച്ചു.
പുതുതായി സ്‌ഥിരീകരിച്ച കേസുകളിൽ 12 എണ്ണം എറണാകുളം ജില്ലയിലാണ്. കൊല്ലം 10, തിരുവനന്തപുരം 8, തൃശൂർ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂർ 2 വീതം എന്നിങ്ങനെയാണ് ഒമൈക്രോൺ കേസുകളുടെ എണ്ണം. സംസ്‌ഥാനത്ത് ഇതുവരെ സ്‌ഥിരീകരിച്ച ഒമൈക്രോൺ കേസുകളിൽ 14 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ.
Most Read: വസ്‌ത്രങ്ങൾ, പാദരക്ഷകൾ എന്നിവയുടെ ജിഎസ്‌ടി വർധനവ് കേന്ദ്രം പിൻവലിച്ചു