കൊളംബോ: സാമ്പത്തിക പ്രതിസന്ധി അനുദിനം രൂക്ഷമാകുന്ന ശ്രീലങ്കയിലെ തലസ്‌ഥാനമായ കൊളംബോയില്‍ പ്രസിഡണ്ട് ഗോതാബായ രജപക്‌സയുടെ വസതിക്ക് പുറത്ത് നടന്ന പ്രതിഷേധം അക്രമാസക്‌തമായതിൽ 45 പേർ അറസ്‌റ്റിൽ. വാഹനങ്ങൾക്ക് തീയിടുന്നതിനിടെ അഞ്ച് പോലീസുകാർ ഉൾപ്പടെ നിരവധി പേർക്ക് പരിക്കേറ്റു, ഇവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായി അധികൃതർ പറഞ്ഞു.
അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൊളംബോയുടെ പല ഭാഗങ്ങളിലും ഏർപ്പെടുത്തിയിരുന്ന കർഫ്യൂ ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ പിൻവലിച്ചു. കൊളംബോ നോർത്ത്, സൗത്ത്, കൊളംബോ സെൻട്രൽ, നുഗെഗോഡ, മൗണ്ട് ലാവിനിയ, കെലാനിയ എന്നീ പോലീസ് ഡിവിഷനുകളിലാണ് കർഫ്യൂ ഏർപ്പെടുത്തിയിരുന്നത്.
ഇന്നലെ രാത്രിയാണ് പ്രതിഷേധവുമായി ജനങ്ങള്‍ പ്രസിഡണ്ട് ഗോതാബായ രജപക്‌സയുടെ വസതിയിലേക്ക് പോയത്. അയ്യായിരത്തിലേറെ ആളുകൾ പോലീസുമായി ഏറ്റുമുട്ടി. ജനത്തെ തിരിച്ചയക്കാന്‍ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നത്. 2020 മാര്‍ച്ചില്‍ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയ്‌ക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. ഭക്ഷ്യോൽപന്നങ്ങള്‍, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്‌ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്‌ഥയാണ് രാജ്യത്തുള്ളത്.
Most Read: അമിത വണ്ണം കുറയ്‌ക്കാൻ കറ്റാർ വാഴ ജ്യൂസ്; തയ്യാറാക്കുന്ന വിധം