കുവൈറ്റ് സിറ്റി: രാജ്യത്തേക്ക് വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർക്ക് ഏർപ്പെടുത്തിയ നിർബന്ധിത ഹോട്ടൽ ക്വാറന്റെയ്ൻ വ്യവസ്‌ഥയിൽ ഇളവ്. അഞ്ചു വിഭാഗങ്ങൾക്കാണ് ഇളവ് നൽകിയിരിക്കുന്നത് എന്ന് സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ്. ഇതു സംബന്ധിച്ച സർക്കുലർ പുറത്തിറക്കി.
വിദേശ രാജ്യങ്ങളിൽ നിന്ന് കുവൈറ്റിൽ എത്തുന്ന യാത്രക്കാർക്ക് ആരോഗ്യമന്ത്രാലയം നിർദ്ദേശിക്കുന്ന ഹോട്ടലുകളിലൊന്നിൽ പതിനാലു ദിവസത്തെ ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കിയിരുന്നു. എന്നാലിപ്പോൾ ഈ നിബന്ധനയിൽ നിന്ന് അഞ്ച് വിഭാഗങ്ങളെ ഒഴിവാക്കികൊണ്ടാണ് ഡിജിസിഎയുടെ പുതിയ സർക്കുലർ.
പുതിയ സർക്കുലർ പ്രകാരം എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള നയതന്ത്ര പ്രതിനിധികൾ, അവരുടെ ജീവിത പങ്കാളി, മക്കൾ, നയതന്ത്ര ഉദ്യോഗസ്‌ഥരോടൊപ്പം എത്തുന്ന വീട് ജോലിക്കാർ എന്നിവർക്ക് ക്വാറന്റെയ്‌നിൽ ഇളവുണ്ടാകും.
കൂടാതെ വിദേശത്തു ചികിൽസക്കായി പോയി തിരിച്ചു വരുന്ന കുവൈറ്റ് സ്വദേശിക്കും ഒപ്പമുള്ളയാൾക്കും ഇളവുണ്ടാകും. ഇവർ ചികിൽസ നേടിയ രാജ്യത്തെ ഹെൽത്ത് ഓഫീസിൽ നിന്നുള്ള സാക്ഷ്യപത്രം ഹാജരാക്കേണ്ടതുണ്ട്.
ഇളവ് ലഭിക്കുന്ന മൂന്നാമത്തെ വിഭാഗം വിദേശ സർവകലാശാലകളിൽ നിന്നും പരീക്ഷ കഴിഞ്ഞു മടങ്ങിയെത്തുന്ന സ്വദേശി വിദ്യാർഥികൾ ആണ്. ഇവർ പരീക്ഷാ തിയതി വെളിപ്പെടുത്തുന്ന സര്‍വകലാശാല സർട്ടിഫിക്കറ്റും കുവൈറ്റ് കൾച്ചറൽ ഓഫീസിൽ നിന്നുള്ള സാക്ഷ്യപത്രവും ഹാജരാക്കണം.
സർക്കാർ സ്വകാര്യ മേഖലകളിലെ ആരോഗ്യപ്രവർത്തകർക്കും അവരുടെ ഫസ്‌റ്റ് ഡിഗ്രി കുടുംബാംഗങ്ങൾക്കും ജോലിക്കാർക്കും ഹോട്ടൽ ക്വാറന്റെയ്നിൽ ഇളവുണ്ടാകും.
പതിനെട്ടു വയസിൽ താഴെ പ്രായമുള്ള, തനിച്ചു യാത്ര ചെയ്‌തുവരുന്നവർക്കും ഡിജിസിഎ സർക്കുലർ പ്രകാരം ഹോട്ടൽ ക്വാറന്റെയ്ന്‍ ആവശ്യമില്ല .
അതേസമയം മേൽപ്പറഞ്ഞ അഞ്ചു വിഭാഗത്തിൽ പെടുന്നവരും വീടുകളിൽ പതിനാലു ദിവസം നിരീക്ഷണത്തിൽ കഴിയണം. ഇവർ ആരോഗ്യമന്ത്രാലയത്തിന്റെ ശ്ളോനിക് ആപ്ളിക്കേഷനിൽ രജിസ്‌റ്റർ ചെയ്യണമെന്നും കൂടാതെ സ്വന്തം ചെലവിൽ രണ്ടുതവണ പിസിആർ പരിശോധന നടത്തണമെന്നും ഡിജിസിഎ അറിയിച്ചു. വിമാനം ഇറങ്ങിയ ഉടനെയും ക്വാറന്റെയ്ന്‍ ആറ് ദിവസം പൂർത്തിയായാലും ആണ് പരിശോധന നടത്തേണ്ടത്.
National News: രാജ്യത്ത് രണ്ട് വാക്‌സിനുകള്‍ കൂടി തയാറാകുന്നു; മേയ് മാസത്തോടെ എത്തും