ന്യൂഡെല്‍ഹി: ഇന്ത്യയിലെ കോവിഡ് 19 വാക്‌സിനേഷന് വേണ്ടി രണ്ടു വാക്‌സിനുകള്‍ കൂടി മേയ് മാസത്തോടെ തയാറാകുമെന്ന് കോവിഡ് കര്‍മ സമിതി അധ്യക്ഷന്‍ ഡോ. എന്‍കെ അറോറ. റഷ്യന്‍ വാക്‌സിനായ സ്‌പുട്‌നിക് 5, ഇന്ത്യന്‍ കമ്പനിയായ സൈഡസ് കാഡില എന്നിവയാണ് മെയ് മാസത്തോടെ തയാറാവുന്നത്.
സ്‌പുട്‌നിക് 4 മുതൽ 6 ആഴ്‌ചക്കുള്ളില്‍ ഉപയോഗത്തിന് തയാറാകും. അതിന് ശേഷം തയാറാകുക സൈഡസ് കാഡില വാക്‌സിനാണ്. അത് മേയ് അവസാനത്തോടെ വിതരണം ചെയ്യാനാകും. ഇതുവരെയുള്ള പരീക്ഷണങ്ങളില്‍ വാക്‌സിന്‍ മൂലം ഏതെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അറോറ വ്യക്‌തമാക്കി.
2020 സെപ്റ്റംബറില്‍ ആണ് ഇന്ത്യയില്‍ സ്‌പുട്‌നിക് 5ന്റെ ക്ളിനിക്കല്‍ ട്രയല്‍ ആരംഭിച്ചത്. ഹൈദരാബാദിലെ ഡോ. റെഡ്ഡീസ് ലബോറട്ടറീസുമായി ചേര്‍ന്നാണ് റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്‌റ്റ്മെന്റ് ഫണ്ടിന്റെ വാക്‌സിന്‍ പരീക്ഷണം നടക്കുന്നത്. നിലവില്‍ മൂന്നാം ഘട്ട പരീക്ഷണമാണ് നടക്കുന്നത്.
നിലവിൽ ഓക്‌സ്‌ഫഡും ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച കോവിഷീല്‍ഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ എന്നിവയാണ് ഇന്ത്യയിൽ ഉപയോഗിക്കുന്നത്. ജനുവരി 16 മുതലാണ് ഇന്ത്യയിൽ വാക്‌സിനേഷൻ ആരംഭിച്ചത്.
Also Read: വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് ഡയറക്‌ടറായി മലയാളി