ഹെല്‍മണ്ട്: അഫ്ഗാന്‍ സുരക്ഷാസേന നടത്തിയ ഓപ്പറേഷനില്‍ 50 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി രാജ്യത്തെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. തെക്കന്‍ ഹെല്‍മണ്ടിലെ ലഷ്‌കര്‍ഗ നഗരത്തിലും മറ്റ് ചില ജില്ലകളിലും നടത്തിയ ഓപ്പറേഷനിലാണ് തീവ്രവാദികളെ വധിച്ചത്.
ആക്രമണത്തില്‍ എട്ട് പേര്‍ക്ക് പരിക്കേറ്റതായും ലഷ്‌കര്‍ഗ, ഗരംസിര്‍, നവ ജില്ലകളിലെ താലിബാന്റെ ഒളിത്താവളങ്ങള്‍ സുരക്ഷാ സേന തകര്‍ത്തതായും മന്ത്രാലയം പ്രസ്‌താവനയില്‍ പറഞ്ഞു.
തീവ്രവാദികളുടെ സംഘത്തെ നയിച്ച കമാന്‍ഡറായ മുവാല്‍വി അബ്‌ദുള്‍ സലാമും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. നൂറോളം തീവ്രവാദികളാണ് ഉണ്ടായിരുന്നതെന്ന് അഫ്ഗാന്‍ ആര്‍മിയുടെ 215 മിലിട്ടറി കോര്‍പ്‌സ് മീഡിയ ഓഫീസിന്റെ ചുമതലയുള്ള നവാബ് ഷാ സദ്രാന്‍ പജ്‌വോക്ക് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു.
സുരക്ഷാ സേനക്കെതിരായ ആക്രമണം ആസൂത്രണം ചെയ്യുന്നതിനായി ആണ് താലിബാന്‍ തീവ്രവാദികള്‍ ഈ പ്രദേശങ്ങളില്‍ ഒത്തുകൂടിയതെന്നും ഉദ്യോഗസ്‌ഥര്‍ വ്യക്‌തമാക്കി. അതേസമയം വിഷയത്തില്‍ ഇതുവരെയും താലിബാന്‍ പ്രതികരിച്ചിട്ടില്ല.
National News: ഇന്ത്യ നാല് കോവിഡ് വാക്‌സിനുകള്‍ ലഭ്യമാകുന്ന ആദ്യ രാജ്യമാകും; പ്രകാശ് ജാവദേക്കർ