ലഖ്‌നൗ: യുപിയിലെ ബദ്വാൻ ജില്ലയിൽ 50 വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌ത് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയായ ക്ഷേത്ര പൂജാരി അറസ്‌റ്റിൽ. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ സമീപ ഗ്രാമത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
തന്റെ അനുയായികളിൽ ഒരാളുടെ വീട്ടിൽ ഒളിവിൽ താമസിക്കുകയായിരുന്നു പൂജാരിയായ സത്യാനന്ദ്. ഞായറാഴ്‌ച രാത്രിയാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. പൂജാരിയും രണ്ട് കൂട്ടാളികളും ചേർന്ന് 50കാരിയെ ബലാൽസംഗം ചെയ്‌ത ശേഷം വീടിന് മുന്നിൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. ബലാൽസംഗത്തിന് ഇരയായ സ്‌ത്രീ അമിത രക്‌തസ്രാവത്തെ തുടർന്നാണ് മരിച്ചത്.
കേസിൽ ഉൾപ്പെട്ട രണ്ട് പേരെ പോലീസ് ബുധനാഴ്‌ച തന്നെ അറസ്‌റ്റ് ചെയ്‌തിരുന്നു. അങ്കണവാടി ജീവനക്കാരിയായ സ്‌ത്രീ ഞായറാഴ്‌ച വൈകിട്ട് 6 മണിയോടെ ക്ഷേത്രത്തിൽ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും സ്‌ത്രീ തിരികെ വരാഞ്ഞതോടെ ബന്ധുക്കൾ പോലീസിന്റെ സഹായം തേടിയിരുന്നു. എന്നാൽ പോലീസ് ഇവരെ തിരിച്ചയക്കുകയാണ് ചെയ്‌തത്.
തുടർന്ന്, രാത്രി 11.30ഓടെ മൂന്ന് പേർ സ്‌ത്രീയുടെ മൃതദേഹം അവരുടെ വീടിന്റെ വാതിലിന് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. അന്വേഷിച്ചപ്പോൾ കിണറ്റിൽ വീണതാണെന്നാണ് പ്രതികൾ പറഞ്ഞത്. സംശയം തോന്നിയ മകൻ ഉടൻ തന്നെ സംഭവം പോലീസിൽ അറിയിച്ചു. പിന്നീട് സ്‌ത്രീയുടെ മൃതദേഹം പോസ്‌റ്റുമോർട്ടം ചെയ്‌തപ്പോഴാണ് ക്രൂരത പുറത്തായത്.
പൂജാരി ബാബാ സത്യാനന്ദ്, അനുയായികളായ വേദ്റാം, ജസ്‌പാൽ എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
Also Read: യുപിയില്‍ 19കാരിയെ തോക്കിന്‍ മുനയില്‍ ബലാല്‍സംഗം ചെയ്‌ത് ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു