യുഎൻ: ലോകത്ത് 59 മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെങ്കിലും ഈ വര്‍ഷം ജീവന്‍ നഷ്‌ടപെട്ടുവെന്ന് ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കി. “മാദ്ധ്യമ പ്രവർത്തകരെ സംരക്ഷിക്കൂ, സത്യത്തെ രക്ഷിക്കൂ” എന്ന പേരിൽ യുനെസ്‌കോ തുടക്കം കുറിച്ച ക്യാംപയിനിന്റെ ഭാഗമായാണ് ഐക്യരാഷ്‌ട്ര സഭ റിപ്പോർട്ട് പുറത്തുവിട്ടത്.
കഴിഞ്ഞ ഒരു ദശവർഷത്തെ കണക്കുകൾ പരിശോധിക്കുമ്പോൾ നാല് ദിവസത്തിൽ ഒരു മാദ്ധ്യമ പ്രവർത്തകൻ വീതം കൊല്ലപ്പെട്ടതായി യുനെസ്‌കോയുടെ എജുക്കേഷനല്‍ കള്‍ച്ചറല്‍ ആന്‍ഡ് സയന്റിഫിക് ഓര്‍ഗനൈസേഷനും പറഞ്ഞു.
59ല്‍ നാല് പേര്‍ വനിത മാദ്ധ്യമ പ്രവര്‍ത്തകരാണ്. കൊല്ലപ്പെട്ടവരില്‍ 22ഓളം മാദ്ധ്യമ പ്രവര്‍ത്തകര്‍ ലാറ്റിന്‍ അമേരിക്ക, ഏഷ്യ, പസിഫിക് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. അറേബ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഒൻപത് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും ആഫ്രിക്കയില്‍ ആറ് പേര്‍ക്കും ജീവന്‍ നഷ്‌ടമായി. പ്രക്ഷോഭ മേഖലകളിൽ മാദ്ധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികൾ ‘ബ്ളാക് ലൈവ്സ് മാറ്റർ’ പോലുള്ള സംഭവങ്ങളിലൂടെ ഈ വർഷം നമുക്ക് മനസിലാക്കി തന്നുവെന്നും യുഎൻ വ്യക്‌തമാക്കി.
വസ്‌തുതാപരമായ വാർത്തകൾ നൽകിയതിനാണ് ഇവരെല്ലാം കൊല്ലപ്പെട്ടത്. മാദ്ധ്യമ സ്വാതന്ത്ര്യത്തിന് എതിരെ വർധിച്ചുവരുന്ന അസഹിഷ്‌ണുത വെളിവാക്കുന്നതാണ് ഈ കണക്കുകൾ. മാദ്ധ്യമ പ്രവർത്തനത്തെ സംരക്ഷിക്കുന്നത് ‘സത്യത്തെ സംരക്ഷിക്കുന്നതിന് തുല്യമാണെന്നും’ കോവിഡ് മഹാമാരി ലോകത്താകമാനമുള്ള മാദ്ധ്യമ സ്വാതന്ത്ര്യത്തെ ബാധിച്ചു എന്നും യുനെസ്‌കോ ഡയറക്‌ടർ ജനറൽ ആദ്രെ അസൗലെ പറഞ്ഞു.
തൊഴിൽപരമായും ലിംഗ വിവേചനത്തിന്റെ ഭാഗമായും നിരവധി ആക്രമണങ്ങളാണ് വനിതാ മാദ്ധ്യമ പ്രവർത്തകർ ഇന്റർനെറ്റ് പ്ളാറ്റ് ഫോമുകളിൽ അടക്കം നേരിടുന്നതെന്നും അതുകൊണ്ട് വനിതാ മാദ്ധ്യമ പ്രവർത്തകരുടെ സംരക്ഷണം പ്രത്യേകം പരിഗണിക്കുമെന്നും യുനെസ്‌കോ പറഞ്ഞു.
Most Read: ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല, കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി; ശരദ് പവാർ പവാർ