കാണ്‍പൂര്‍ : ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്കെതിരെ വീണ്ടും ക്രൂര കൃത്യങ്ങള്‍ തുടരുന്നു. കാണ്‍പൂരില്‍ ദീപാവലിയുടെ തലേദിവസമാണ് വീണ്ടും ആറ് വയസുകാരി ക്രൂര ബലാല്‍സംഗത്തിന് ഇരയായി മരിച്ചത്. ബലാല്‍സംഗം ചെയ്‌ത ശേഷം പ്രതികള്‍ കുട്ടിയുടെ കരൾ പുറത്തെടുത്തിരുന്നു. മന്ത്രവാദത്തിന് വേണ്ടിയാണ് കരൾ പുറത്തെടുത്തതെന്നാണ് പോലീസ് നല്‍കുന്ന വിവരം.
സംഭവത്തില്‍ പോലീസ് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. അങ്കുല്‍ കുറില്‍ (20), ബീരാന്‍ (31) എന്നിവരെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. കഴിഞ്ഞ 13 ആം തീയതി ഉത്തര്‍പ്രദേശിലെ ഘത്തംപൂര്‍ എന്ന സ്‌ഥലത്തു നിന്നാണ് പ്രതികള്‍ പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയത്. കുട്ടിയെ തട്ടികൊണ്ട് പോയി കരൾ പുറത്തെടുക്കാനായി പരശുറാം കുറില്‍ എന്നയാളാണ് അറസ്‌റ്റിലായ രണ്ട് പേരെ ഏര്‍പ്പാടാക്കിയത്. വർഷങ്ങളായി കുട്ടികളില്ലാത്ത പരശുറാം കുട്ടികളുണ്ടാകാനുള്ള മന്ത്രവാദ പൂജകള്‍ നടത്തുന്നതിന് വേണ്ടിയാണ് പെൺകുട്ടിയെ കൊലപ്പെടുത്തി കരൾ പുറത്തെടുക്കാന്‍ ഏര്‍പ്പാടാക്കിയതെന്നാണ് ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയത്.
പെണ്‍കുട്ടിയെ തട്ടികൊണ്ട് പോയ അങ്കുലും, ബീരാനും കുട്ടിയെ കൊലപ്പെടുത്തുന്നതിന് മുന്‍പ് ബലാല്‍സംഗം ചെയ്‌തിരുന്നു. ശേഷം കൊലപ്പെടുത്തി കരൾ പുറത്തെടുത്ത ശേഷം വന മേഖലയില്‍ ഉപേക്ഷിക്കുകയായിരുന്നു. കുട്ടിയെ കാണാഞ്ഞതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും നടത്തിയ തിരച്ചിലിനൊടുവില്‍ ഞായറാഴ്‌ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കാട്ടിനുള്ളില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒപ്പം തന്നെ മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും സഹായമായി പ്രഖ്യാപിച്ചു.
Read also : ബംഗളൂര് കലാപം; കോൺഗ്രസ് നേതാവ് സമ്പത്ത് രാജ് അറസ്‌റ്റിൽ