ബംഗളൂര്: ബംഗളൂര് കലാപ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന മുതിർന്ന കോൺഗ്രസ് നേതാവും മുൻ മേയറുമായ ആർ സമ്പത്ത് രാജ് അറസ്‌റ്റിൽ. വർഗീയ കലാപത്തിൽ പ്രധാന പ്രതി ചേർത്താണ് സമ്പത്തിനെ മൂന്ന് മാസങ്ങൾക്ക് ശേഷം അറസ്‌റ്റ് ചെയ്‌തത്. സിറ്റി ക്രൈം ബ്രാഞ്ച് പൊലീസാണ് ഇയാളെ അറസ്‌റ്റ് ചെയ്‌തത്. സഹായി റിയാസുദ്ദിൻ നൽകിയ വിവരങ്ങളുടെ അടിസ്‌ഥാനത്തിലാണ് സമ്പത്തിന്റെ അറസ്‌റ്റ്. ചൊവ്വാഴ്‌ച നടക്കുന്ന വാർത്താ സമ്മേളനത്തിൽ ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നാണ് കരുതുന്നത്.
കേസുമായി ബന്ധപ്പെട്ട് നേരത്തെ പൊലീസ് ഇയാളെ ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. കോവിഡ് 19 പോസിറ്റീവായി ചികിൽസയിൽ കഴിഞ്ഞിരുന്ന സമ്പത്ത് രാജ് അവിടെനിന്നും കടന്നുകളഞ്ഞിരുന്നു. രക്ഷപ്പെടാൻ സമ്പത്തിനെ സഹായിച്ചത് സഹായിയായ റിയാസുദ്ദിനാണ്. ഇയാളെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്‌തിരുന്നു. തുടർന്ന് സമ്പത്ത് രാജിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
പ്രവാചകൻ മുഹമ്മദ് നബിയെ ആക്ഷേപിക്കുന്ന ഫേസ്ബുക്ക് പോസ്‌റ്റിന്റെ പേരിലാണ് ഓഗസ്‌റ്റ് 11ന് ബംഗളൂരിൽ കലാപം അരങ്ങേറിയത്. കലാപത്തിൽ 3 പേർ കൊല്ലപ്പെടുകയും 50ഓളം പൊലീസുകാർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾ കത്തിനശിക്കുകയും ചെയ്‌തു. ഇതുമായി ബന്ധപ്പെട്ട് 377 പേരാണ് ഇതുവരെ അറസ്‌റ്റിലായത്. കലാപം കോൺഗ്രസിനുള്ളിലെ രാഷ്‌ട്രീയ വൈരം മൂലമാണെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
Read also: ഇഡിക്കെതിരെ ഗുരുതര ആരോപണം; ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്