ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ നവംബർ 16ന് സ്‌കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികൾ എത്തുന്നത് ഖാദിയിലുള്ള മാസ്‌കുകൾ അണിഞ്ഞായിരിക്കും. ഖാദി, ഗ്രാമ വ്യവസായ കമ്മീഷനാണ് ഖാദി മാസ്‌കുകൾ അണിയാൻ കുട്ടികളെ പ്രേരിപ്പിക്കുന്നത്. കോവിഡ് 19 ന്റെ ഭാഗമായി മാസങ്ങളോളം നീണ്ട ലോക്ക് ഡൗണിന് ശേഷം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് സ്‌കൂളുകൾ തുറക്കുക.
ആദ്യമായാണ് ഒരു ഇന്ത്യൻ സംസ്‌ഥാനം ഖാദി വ്യവസായത്തെ പ്രോൽസാഹിപ്പിക്കുവാൻ ഖാദിയിലുള്ള മാസ്‌കുകൾ വിദ്യാർഥികൾക്ക് നൽകുന്നതെന്ന് ഖാദി, ഗ്രാമ വ്യവസായ കമ്മീഷന്റെ ഔദ്യോഗിക കുറിപ്പിൽ പറയുന്നു. നവംബർ മൂന്നിനാണ് ഖാദി മാസ്‌കുകൾക്കായി പർച്ചേസ് ഓർഡർ നൽകിയത്. ഓർഡർ നൽകി ആറ് ദിവസത്തിനുള്ളിൽ കമ്മീഷന് മാസ്‌ക് വിതരണം ചെയ്യാനായി.
Also Read: കമലയുടെ വരവിനായി തമിഴ്‌നാട് കാത്തിരിക്കുന്നു; യുഎസ് വൈസ് പ്രസിഡണ്ടിന് സ്‌റ്റാലിന്റെ കത്ത്
രണ്ട് ലെയറിലുള്ള കോട്ടൺ മാസ്‌കിൽ ഇന്ത്യൻ പതാകയിലെ ത്രിവർണ നിറവും നൽകിയിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. വിദ്യാർഥികളിൽ ദേശീയത വളർത്തിയെടുക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് അധികൃതർ പറയുന്നു.