തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഴ്‌ചയിൽ ഒരിക്കൽ ഖാദി നിർബന്ധമാക്കി. ബുധനാഴ്‌ചകളിൽ ഖാദി കൈത്തറി വസ്‌ത്രം ധരിക്കണമെന്നാണ് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ, അർധ-സർക്കാർ പൊതുമേഖലാ സ്‌ഥാപനങ്ങൾക്കും ഉത്തരവ് ബാധകമാണ്.
ആവശ്യമുള്ള കൈത്തറി തുണിത്തരങ്ങൾ വാങ്ങാൻ നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു. കോവിഡ് മൂലം കൈത്തറി മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് പുതിയ തീരുമാനം.
നേരത്തെ സർക്കാർ ജീവനക്കാർക്ക് ഖാദി മാസ്‌കുകൾ നിർബന്ധമാക്കി ഉത്തരവ് ഇറങ്ങിയിരുന്നു. എല്ലാ സർക്കാർ വകുപ്പുകളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും മാസ്‌കുകൾ ഖാദി ബോർഡിൽ നിന്ന് വാങ്ങാനാണ് സർക്കാർ നിർദ്ദേശം നൽകിയത്.
നൂറിലധികം തവണ കഴുകി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള മനില തുണി ഉപയോഗിച്ചാണ് ഖാദി ബോർഡ് മാസ്‌കുകൾ നിർമിക്കുന്നത്. ഖാദി മാസ്‌ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് ഇപ്പോൾ ഖാദി വസ്‌ത്രവും സർക്കാർ ജീവനക്കാർക്ക് നിർബന്ധമാക്കിയത്.
Read Also: ബഹ്‌റൈനിലെ ക്വാറന്റെയ്ൻ ചട്ടങ്ങൾ പുതുക്കി